
തിരുവനന്തപുരം: വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് സമർപ്പിച്ച കെഎസ്‌ആർടിസി ജീവനക്കാരനെതിരെ അച്ചടക്ക നടപടി. പാറശ്ശാല യൂണിറ്റിലെ അസിസ്റ്റൻറ് ആർ
.ഷിബുവിനെയാണ് കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഭരണ സൗകര്യാർത്ഥം കെഎസ്‌ആർടിസി പാലക്കാട് യൂണിറ്റില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ച് 26.04.2025 ന് പാറശാല യൂണിറ്റില്‍ ജോലിയില്‍ പ്രവേശിച്ച ആർ. ഷിബു 01.05.2025 ന് സുഖമില്ല എന്ന കാരണത്താല്‍ ലീവില്‍ പോവുകയായിരുന്നു. പിന്നീട് 02.05.2025ന് ഡോക്ടറെ കാണുകകയും രണ്ടാഴ്ചത്തേക്ക് ഡോക്ടർ വിശ്രമം നിർദ്ദേശിച്ചതായും അന്നുതന്നെ മെഡിക്കല്‍ സർട്ടിഫിക്കറ്റ് വാങ്ങി ലീവ് അപേക്ഷയോടൊപ്പം പാറശ്ശാല യൂണിറ്റിലേക്ക് അയച്ചു നല്‍കുകയും ചെയ്തിരുന്നു.
ഈ മെഡിക്കല്‍ സർട്ടിഫിക്കറ്റിൻ്റെ വിശ്വാസതയില്‍ സംശയം തോന്നിയ കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം മെഡിക്കല്‍ സർട്ടിഫിക്കറ്റിൻ്റെ ആധികാരികത ഉറപ്പുവരുത്തുത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി മെഡിക്കല്‍ സർട്ടിഫിക്കറ്റ് നല്‍കിയ പാലക്കാട് പെരുവെമ്ബിലെ ഫാമിലി ഹെല്‍ത്ത് സെൻററിലെ മെഡിക്കല്‍ ഓഫീസർ ഡോ: എം.പി.കൃഷ്ണകുമാറിനോട് അന്വേഷിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഈ സർട്ടിഫിക്കറ്റ് താൻ ഒപ്പു വച്ചതല്ലെന്നും, സർട്ടിഫിക്കറ്റിലെ കൈയ്യക്ഷരവും തന്റേതല്ലെന്നും ഡോക്ടർ പറഞ്ഞു. കൊടുക്കുന്ന സർട്ടിഫിക്കറ്റില്‍ തൻ്റെ പേഴ്സണല്‍ സീല്‍ ആണ് പതിക്കാറുള്ളത് എന്നും മെഡിക്കല്‍ ഓഫീസർ വിജിലൻസ് വിഭാഗത്തെ അറിയിച്ചു.
ലീവ് ലഭിക്കാനായി വ്യാജരേഖകള്‍ ചമച്ച ഉദ്യോഗസ്ഥൻ ആർ.ഷിബു ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കാട്ടിയാണ് പാറശ്ശാല യൂണിറ്റിലെ അസിസ്റ്റൻ്റ് ആർ.ഷിബുവിനെ കെഎസ്‌ആർടിസി വിജിലൻസ് വിഭാഗം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കെഎസ്‌ആർടിസി ബസ് സ്റ്റേഷനുകളിലെ ഷോപ്പുകളിലെ ലൈസൻസികളുമായി ചേർന്ന് കെഎസ്‌ആർടിസിക്കെതിരായി പ്രവർത്തിച്ചതിനാണ് പാലക്കാട് യൂണിറ്റില്‍നിന്നും ആർ.ഷിബുവിനെ പാറശ്ശാലയിലേക്ക് സ്ഥലം മാറ്റിയിരുന്നത്. വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യമായതിനാല്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് വേണ്ടി പാറശ്ശാല പോലീസ് സ്റ്റേഷനില്‍ കെഎസ്‌ആർടിസി പാറശ്ശാല അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ പരാതി നല്‍കിയിട്ടുണ്ട്.