
കോട്ടയം: ജോലിക്കു വരുംവഴി കഴിഞ്ഞമാസം 25ന് കുഴഞ്ഞുവീണു മരിച്ച കെഎസ്‌ആർടിസി കോട്ടയം ഡിപ്പോയിലെ ഡ്രൈവറുടെ സംസ്കാരത്തിനു പോയ ജീവനക്കാർക്ക് അധികൃതർ വാഹനസൗകര്യം ഒരുക്കി ക്കൊടുത്തില്ലെന്നു പരാതി.
കോട്ടയത്തുനിന്നും പുതുപ്പള്ളി വരെ 10 കിലോമീറ്റർ യാത്രയ്ക്ക് വകുപ്പ് അധികൃതർ 3600 രൂപ വാടക ചുമത്തിയിരുന്നു.
സംഭവം ഇതിനോടകം ജീവനക്കാർക്കിടയില്‍ അമർഷത്തിനു കാരണമായിട്ടുണ്ട്. ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇതു സംബന്ധിച്ച ചർച്ചകള്‍ സജീവമായി.
ബസില്‍ പ്ലാസ്റ്റിക് കുപ്പി കണ്ടതിന് ഡ്രൈവറെ ശകാരിച്ച സംഭവുമായി ചേർത്താണ് ഇതും ചർച്ച നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയ നേതാക്കള്‍ മരിക്കുമ്പോള്‍ അതത് സ്ഥലങ്ങളില്‍ കെഎസ്‌ആർടിസിയില്‍ സൗജന്യമായി മൃതദേഹം എത്തിക്കാറുണ്ട്.
അതുപോലെ ജീവനക്കാർ മരിച്ചാല്‍ അന്ത്യകർമങ്ങളില്‍ പങ്കെടുക്കാൻ പോകുന്ന സഹപ്രവർത്തകരോട് വാടക ഈടാക്കുന്നത് ശരിയല്ലെന്നാണ് ഇവർ പറയുന്നത്. റോഡില്‍ മിന്നല്‍ പരിശോധന നടത്തുന്ന വകുപ്പ് മന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും ജീവനക്കാർ ചോദിക്കുന്നു.
എന്നാല്‍, ഡിപ്പാർട്ടുമെന്റില്‍ ഇത്തരത്തില്‍ ബസ് വാടകയില്ലാതെ അനുവദിക്കാൻ അനുമതിയില്ലെന്നും മുമ്പ് ബസ് അനുവദിക്കുമ്പോള്‍ യൂണിയനുകളാണ് വാടക അടച്ചിരുന്നതെന്നും ഡിപ്പോ അധികൃതർ പറയുന്നു.