
കണ്ണൂർ: ബസ് കാത്തിരിക്കുമ്പോൾ ഇനി ബോർ അടിക്കില്ല. കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ ഇനി പുസ്തകവായനയും. കണ്ടക്ടർമാരും ഡ്രൈവർമാരും മെക്കാനിക്കും നേതൃത്വം നൽകുന്ന ‘പുസ്തകക്കൂട് ആറ് ഡിപ്പോകളിൽ തുടങ്ങുന്നു. ബസ് കാത്തിരിക്കുമ്പോൾ പുസ്തകമെടുത്ത് വായിക്കാം.
വായന കഴിഞ്ഞ് തിരികെ വെക്കാം. പദ്ധതിക്ക് കാസർകോട്, കണ്ണൂർ, പയ്യന്നൂർ, ചേർത്തല, തൊടുപുഴ, പാറശ്ശാല ഡിപ്പോകളിൽ പരീക്ഷണാടിസ്ഥാനത്തിൽ അനുമതി ലഭിച്ചു. മന്ത്രിക്കും എം.ഡി.ക്കും നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വായനത്തുടക്കം.
കേരളത്തിലുടനീളമുള്ള കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയാണ് വായനശാല. വായന യാത്രക്കാരിലേക്കുമെത്തിക്കുകയാണ് ‘പുസ്തകക്കൂടി’ന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാസർകോട് ഡിപ്പോയിലാണ് വായശാല സാംസ്കാരിക കൂട്ടായ്മ എന്ന ആശയത്തിന്റെ തുടക്കം. ഓൺലൈനിൽ മാത്രമുണ്ടായ കുട്ടായ്മയിൽ ഇപ്പോൾ 281 അംഗങ്ങളുണ്ട്. പി.വി.രതീശനാണ് ചീഫ് അഡ്മിൻ. കെ.എസ്.ആർ.ടി.സി.യിലെ വായനക്കാരായ സ്ഥിരം യാത്രക്കാരും ഇതിന്റെ ഭാഗമാണ്. വായനയ്ക്കൊപ്പം കഥാചർച്ച, മാഗസിൻ ഇറക്കൽ ഉൾപ്പെടെ കൂട്ടായ്മ നടത്തുന്നുണ്ട്.കൂട്ടായ്മയുടെ ജോ. സെക്രട്ടറിയായ പി.കെ.ഷൈനിയാണ് കണ്ണൂരിന്റെ നേതൃത്വം.
കാഞ്ഞങ്ങാട് ഡിപ്പോയിലെ കെ.പ്രദീപ്കുമാറാണ് സെക്രട്ടറി.
തൃശ്ശൂർ ഡിപ്പോയിലെ ജീജ അനിരുദ്ധനാണ് പ്രസിഡന്റ്. കേരളത്തിലെ വിവിധ ഡിപ്പോകളിലെ ഡി.ഗൗതമൻ, കെ.എം.രാജേഷ്, കെ.ഗൗരി, മധു ബി.ഗോപൻ, എം.എസ്.ദേവു എന്നിവരാണ് മറ്റുള്ള ഭാരവാഹികൾ.
‘പുസ്തകക്കൂട് ‘ഉദ്ഘാടനം ഇന്ന്
പുസ്തകക്കൂടിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30-ന് കണ്ണൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
കണ്ണൂർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ വി.മനോജ് കുമാർ അധ്യക്ഷനാകും. കഥാകൃത്ത് അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയാകും.



