യാത്രകൾ അനുഭവമാക്കി സഞ്ചാരികൾ; ടൂറിസം സർവ്വീസുകളിലൂടെ വരുമാനം വർധിപ്പിച്ച് കെ.എസ് .ആർ. ടി. സി; വാരാന്ത്യ ട്രിപ്പുകളും തീര്‍ഥാടന യാത്രകളും, സ്‌പെഷ്യല്‍ പാക്കേജുകളുമായി ബജറ്റ് ടൂറിസം സെല്‍ വി‍ജയയാത്ര തുടരുന്നു

Spread the love

സ്വന്തം ലേഖകൻ
ആനവണ്ടിയിലൊരു യാത്ര സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ചതോടെ നല്ലൊരു പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. കെ.എസ്.ആര്‍.ടി.സി.യുടെ ടൂറിസം സര്‍വീസുകളിലൂടെ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായതും, ആനവണ്ടിയാത്ര ആസ്വദിക്കുന്ന യാത്രാപ്രേമികൾ അതിനെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു എന്നതിന് തെളിവാണ്.

video
play-sharp-fill

2021 നവംബര്‍ ഒന്നു മുതലാണ് കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം സെല്‍ നിലവില്‍ വരുന്നത്. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള 61 ദിവസത്തിനിടയില്‍ 64 ടൂറിസം സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുകയും വരുമാനം ഒരുകോടി നാലുലക്ഷം രൂപ ലഭിക്കുകയും ചെയ്തു. വിവിധ ഡിപ്പോകളില്‍ നിന്നായി 48 വാരാന്ത്യ ട്രിപ്പുകളും രണ്ട് തീര്‍ഥാടന യാത്രകളും 14 സ്‌പെഷ്യല്‍ പാക്കേജുകളുമാണ് ഇതുവരെ ഓപ്പറേറ്റ് ചെയ്തത്. 18,869 സഞ്ചാരികള്‍ക്കാണ് ഈ സേവനം പ്രയോജനപ്പെട്ടത്.

ടൂറിസം സര്‍വീസുകളില്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കൂടുതല്‍ വരുമാനം ലഭിച്ചത് മലക്കപ്പാറ സര്‍വീസുകളില്‍ നിന്നാണ്. ആഴ്ചയില്‍ 16 ബസാണ് വിവിധ ഡിപ്പോകളില്‍ നിന്നായി മലക്കപ്പാറയ്ക്ക് സര്‍വീസൊരുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകള്‍ക്ക് മാത്രമായി എട്ട് പ്രത്യേക സര്‍വീസുകളും ഉണ്ട്. നിലവില്‍ ചാലക്കുടി, ഹരിപ്പാട്, തിരുവല്ല, ആലപ്പുഴ, കുളത്തുപ്പുഴ, പാല, കോട്ടയം, മലപ്പുറം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, മാള, മാവേലിക്കര, നിലമ്ബൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് വാരാന്ത്യ സര്‍വീസുകള്‍ പുറപ്പെടുന്നത്.

മലപ്പുറം-മൂന്നാര്‍ സര്‍വീസാണ് വരുമാനത്തില്‍ രണ്ടാമത്. പാലക്കാട്-നെല്ലിയാമ്പതി, ആലപ്പുഴ-വാഗമണ്‍ എന്നീ സര്‍വീസുകളില്‍ നിന്ന് മികച്ച വരുമാനം കോര്‍പ്പറേഷന് ലഭിക്കുന്നുണ്ട്.

തെക്കന്‍ ജില്ലകളില്‍നിന്നും മലബാര്‍ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് 2022ല്‍ സര്‍വീസുകള്‍ തുടങ്ങും. താമസം, ഭക്ഷണം ഉള്‍പ്പെടെ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പാക്കേജുകളാകും ഇവ.

കോഴിക്കോട്, വയനാട് ജില്ലകളെ കോര്‍ത്തിണക്കിയുള്ള ടൂറിസം പാക്കേജുകളും ലക്ഷ്യമിടുന്നു. കൂടാതെ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍നിന്ന് ഗവി, പരുന്തുംപാറ, വാഗമണ്‍, തെന്മല എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും ഫെബ്രുവരി ആദ്യവാരത്തോടെ തുടങ്ങാനും ശ്രമം നടക്കുന്നുണ്ട്.