
തലയോലപ്പറമ്പ്: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ബസ് യാത്രികരായ 12 പേർക്ക് പരുക്ക്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം.
കോട്ടയത്തു നിന്നു വൈറ്റിലയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും ബെംഗളൂരുവിൽ നിന്നു കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസും തമ്മിലാണ് നീർപ്പാറ അസീസി മൗണ്ടിന് സമീപം കൂട്ടിയിടിച്ചത്.
കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻവശം തകർന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരുക്കേറ്റവരെ കീച്ചേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രികരായ പാമ്പാടി സ്വദേശി സുനിൽ കുമാർ (46), ഭാര്യ ശോഭന (42), മകൻ അജി (15) എന്നിവർക്ക് തലയ്ക്ക് സാരമായി പരുക്കേറ്റു. ടൂറിസ്റ്റ് ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല.
സംഭവത്തെത്തുടർന്ന് അരമണിക്കൂറോളം പ്രധാന റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് എസ്ഐ പി.എസ്.സുധീരന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.



