കെഎസ്ആർടിസി ബസിന്‍റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ട സംഭവം; പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർക്ക് സ്ഥലംമാറ്റം

Spread the love

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പികളിട്ട സംഭവത്തില്‍ ഡ്രൈവർക്കെതിരേ നടപടി. ഡ്രൈവർ ജയ്‌മോൻ ജോസഫിനെയാണ് പൊൻകുന്നം ഡിപ്പോയില്‍ നിന്ന് പുതുക്കാടേയ്ക്ക് സ്ഥലംമാറ്റിയത്.

വെള്ളം കുടിച്ചതിനുശേഷം കുപ്പി ബസിന്റെ മുൻഭാഗത്തായി നിരത്തിയിട്ടതില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഡ്രൈവറെ ശാസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. കൊല്ലം ആയൂരില്‍ വച്ചാണ് സംഭവം നടന്നത്.

കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന പൊൻകുന്നം ഫാസ്റ്റ് പാസഞ്ചർ ബസ് മന്ത്രി നേരിട്ട് തടഞ്ഞാണ് പരിശോധന നടത്തിയത്. ബസിന്റെ മുൻവശം കുപ്പികള്‍ വലിച്ചെറിയാനുള്ള സ്ഥലമല്ലെന്നും അത് വൃത്തിഹീനമായ പ്രവൃത്തിയാണെന്നും മന്ത്രി ഡ്രൈവറെ ശാസിച്ചിരുന്നു. മുൻപ് പലതവണ ഇത്തരം വിഷയങ്ങളില്‍ താക്കീത് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ജീവനക്കാർക്ക് നോട്ടീസ് വഴിയും നിർദേശങ്ങള്‍ നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരാണ് ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നിരത്തിയിട്ടതെന്ന് ഡ്രൈവർ പറഞ്ഞെങ്കിലും അവ മാറ്റാത്തത് തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ രാവിലെ ബസ് സ്റ്റാർട്ട് ചെയ്ത് പോവുക മാത്രമല്ല ജീവനക്കാരുടെ ഉത്തരവാദിത്തമെന്നും ബസ് വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, ഇത്തരം അശ്രദ്ധയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.