
തിരുവനന്തപുരം: കെഎസ്ആർടിസി പൊതുജനങ്ങൾക്കായി ആശുപത്രിയും മെഡിക്കൽ സ്റ്റോറും ലാബും തുടങ്ങും. നെഫ്രോളജിസ്റ്റ് ഉൾപ്പെടെ സ്പെഷ്യാലിറ്റി സൗകര്യങ്ങളുണ്ടാകും. ഒരു കോടിരൂപ ചെലവിട്ട് ഡയാലിസിസ് സൗകര്യമുള്ള ആശുപത്രിയിൽ ആരംഭിക്കും.
ജീവനക്കാർക്കുള്ള ക്ലിനിക്കാണ് പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാൻ പാകത്തിൽ ആശുപത്രിയാക്കുന്നത്. സ്വകാര്യ ആശുപത്രികളിൽനിന്ന് വിദഗ്ധഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടിൽനിന്നാണ് ആശുപത്രി നവീകരണത്തിനുള്ള ഒരു കോടി ലഭിച്ചത്. അഞ്ച് ഡയാലിസിസ് യൂണിറ്റുകളും എണ്ണക്കമ്പനി നൽകുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അർബുദമരുന്നുകൾ ഉൾപ്പെടെ വിലക്കുറവിൽ നൽകാൻ മെഡിക്കൽ സ്റ്റോർകൂടി ഉണ്ടാകും. നടത്തിപ്പ് ചെലവിന് 10 ശതമാനം മാത്രം ലാഭമെടുത്തായിരിക്കും ഇവ പ്രവർത്തിക്കുക. സൗജന്യനിരക്കിൽ പരിശോധനകൾ നടത്താനാകും.
ലാബ് സൗകര്യമൊരുക്കാൻ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുടെ (ആർജിസിബി) സഹകരണമാണ് ലഭിച്ചത്. കൂടുതൽ സ്ഥലം അനുവദിച്ചാൽ സ്കാനിങ് സെന്റർകൂടി അനുവദിക്കാമെന്ന് ആർജിസിബി അധികൃതർ അറിയിച്ചിട്ടുണ്ട്.
ചർച്ച പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ അറിയിച്ചു.
ജീവനക്കാർക്ക് അടിയന്തര ചികിത്സാസഹായം നൽകാൻ പ്രത്യേക അക്കൗണ്ട് തുടങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്.



