സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക് ; കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജ് ; ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം ഉറപ്പാക്കുക ലക്ഷ്യം ; കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളിന്റെയും സോളാര്‍ പവര്‍ പ്‌ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം ആനയറയില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ എന്ന പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. വിവിധ ഡിപ്പോകളില്‍ ആധുനിക സംവിധാനങ്ങളോടെയാണ് ഇവ ആരംഭിക്കുന്നത്.

ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ കീഴില്‍ ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങുന്നത് 23 കേന്ദ്രങ്ങളിലായിരിക്കും. സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡ്രൈവിങ് സ്‌കൂളുമായി കെഎസ്ആര്‍ടിസി കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3,500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.

കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനമടക്കം ഡ്രൈവിങ് സ്‌കൂളുകള്‍ക്കായി വിനിയോഗിക്കും. ദേശീയ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്‌മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുമെന്നാണ് വിവരം.