
സ്വന്തം ലേഖകൻ
കോട്ടയം: കുമരകം സ്വദേശിയായ ഡ്രൈവർക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അതീവ ജാഗ്രത. കുമരകം സ്വദേശിയായ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ തുടർന്നു ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്ന കണ്ടക്ടറെയും, വെഹിക്കിൾ സൂപ്പർവൈസറെയും ക്വാറന്റയിനിൽ അയച്ചിട്ടുണ്ട്.
എന്നാൽ, ഡ്രൈവർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടും കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോ അധികൃതർ ജാഗ്രത കാട്ടുന്നില്ലെന്നു വിമർശനം ഉയർന്നിട്ടുണ്ട്. കോട്ടയം ഡിപ്പോ അണുവിമുക്തമാക്കാനോ, ഡ്രൈവറുമായി സമ്പർക്കത്തിലുള്ള ആളുകളെ ക്വാറന്റനിയിലേക്ക് മാറ്റാനോ അധികൃതർ തയ്യാറായിട്ടില്ല. ഇത് കൂടാതെ ഡിപ്പോയിലെ സർവീസുകൾ ഇന്ന് പതിവ് പോലും പുനരാരംഭിക്കുകയും ചെയ്തത് വിമർശനങ്ങൾക്കു ഇടയാക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 20 ന് എറണാകുളം റൂട്ടിൽ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 20 വരെ ഇയാൾ ഓഫിസിൽ എത്തിയിരുന്നു. പനിയും രോഗലക്ഷണങ്ങളും ഉണ്ടായിട്ടു പോലും ഇയാളെ അവധി നൽകാതെ അധികൃതർ വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. യാതൊരു വിധ സുരക്ഷാ മുൻകരുതലും സ്വീകരിക്കാതെയാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവർത്തിക്കുന്നതെന്നു നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.
കുമരകം സ്വദേശിയായ ഡ്രൈവർക്ക് വ്യാഴാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയും ബസ് സ്റ്റാൻഡ് അണുവിമുക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. എല്ലാ ദിവസവും ബസുകൾ അണുവിമുക്തമാക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ പ്രത്യേകിച്ച് നടപടികളുടെ ഒന്നും ആവശ്യമില്ലെന്നുമാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ അധികൃതരുടെ നിലപാട്. നൂറുകണക്കിന് ആളുകൾ ദിവസവും എത്തുന്ന ഡിപ്പോയിലെ അധികൃതരുടേതാണ് ഇത്തരത്തിൽ നിഷേധാത്മക സമീപനം.



