
അവസാനിക്കാതെ ബസ് ജീവനക്കാരുടെ അശ്രദ്ധ ; കെ.എസ്.ആർ.ടി.സി ബസിൽ നിന്നും തെറിച്ചു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ കാൽ മുറിച്ചു നീക്കി
സ്വന്തം ലേഖകൻ
അഞ്ചാലുംമൂട്: അവസാനിക്കാതെ ബസ് ജീവനക്കാരുടെ അശ്രദ്ധ. കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഇറങ്ങുന്നതിനിടെ മുന്നോട്ടെടുത്ത ബസിൽ നിന്നു തെറിച്ചു വീണ വീട്ടമ്മയുടെ കാൽ മുറിച്ചു നീക്കി. തൃക്കടവൂർ പതിനെട്ടാംപടി റോസ് വില്ലയിൽ ലോയ്ഡിന്റെ ഭാര്യ ഫിലോമിനയുടെ(50) കാലാണ് മുറിച്ചുമാറ്റിയത്. ചൊവ്വാഴ്ച പുലർച്ചെ കടവൂർ പള്ളിക്കു മുന്നിലായിരുന്നു അപകടം.
കൊല്ലത്തേക്കു പോയ ബസിൽ കടവൂർ പള്ളിക്കു മുന്നിലെ സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ പിടി വിട്ടു പോയ ഫിലോമിന ബസിന്റെ അടിയിലേക്കു മറിഞ്ഞു വീഴുകയും കാലിലൂടെ ബസിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ഫിലോമിനയെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്നു ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഇടതു കാലിനു ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം ഇടതു കാൽപാദത്തിനു മുകളിൽ വച്ചു മുറിച്ചു മാറ്റിയിരുന്നെങ്കിലും ഗുരുതരാവസ്ഥ കണക്കിലെടുത്ത് മുട്ടിനു മുകളിൽ വച്ചു മുറിച്ചു നീക്കി. സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. വീട്ടിൽ ട്യൂഷൻ സെന്റർ നടത്തി വരികയായിരുന്നു ഫിലോമിന