
സ്വന്തംലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പിൽ എത്തിയതിനു പിന്നാലെ, മന്ത്രി എ.കെ. ശശീന്ദ്രൻ പരിവാരസമേതം ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്നു. കെ.എസ്.ആർ.ടി.സി. കിതയ്ക്കുന്നതിനിടെ, ബ്രിട്ടനിലെ ഗതാഗതസംവിധാനങ്ങൾ പഠിക്കാനാണു യാത്ര. ബ്രിട്ടനിൽ പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നതു 3% പേർ മാത്രമാണെന്നിരിക്കേയാണ്, കെ.എസ്.ആർ.ടി.സിയെ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ തേടി ശശീന്ദ്രനും സംഘവും വിമാനം കയറുന്നത്.മന്ത്രിക്കു പുറമേ കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ എംപി. ദിനേശ്, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഗതാഗത കമ്മിഷണർ സുധേഷ് കുമാർ എന്നിവർക്കാണു കേന്ദ്രത്തിന്റെ യാത്രാനുമതി. ജൂൺ 1-9 വരെയാണ് പര്യടനം. ഗതാഗതസംവിധാനത്തിലെ പുത്തൻ സമീപനങ്ങളും സാധ്യതകളും നേരിട്ടു മനസിലാക്കുകയാണു യാത്രയുടെ ലക്ഷ്യമെന്നാണ് ഔദ്യോഗികഭാഷ്യം. വിദേശയാത്രയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ ഫണ്ടിൽനിന്നാണു മന്ത്രിയുടെ ചെലവ് വഹിക്കുക.മറ്റുള്ളവരുടെ യാത്രാച്ചെലവ് ഇമൊബിലിറ്റി പ്രമോഷൻ ഫണ്ടിൽനിന്നാണ്. ജീവനക്കാരുടെ ഡി.എ. കുടിശികപോലും നൽകാൻ വിഷമിക്കുമ്പോഴാണു വിദേശയാത്രയ്ക്കായി ലക്ഷങ്ങൾ ചെലവഴിക്കുന്നത്. കുടുംബസമേതം യൂറോപ്പ് ചുറ്റുന്ന മുഖ്യമന്ത്രിയുടെ സംഘത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ വൻപടയുണ്ട്. യൂറോപ്പ് സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനകം റോട്ടർഡാം തുറമുഖവും നെതർലൻഡ് സർവകലാശാലയുടെ കാർഷികഗവേഷണകേന്ദ്രവും സന്ദർശിച്ചു. ഉൾനാടൻ ജലഗതാഗതം, വെള്ളപ്പൊക്കനിയന്ത്രണം, ജലവിഭവ മാനേജ്മെന്റ്, ചരക്കുനീക്കം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുമായി ചർച്ചനടത്തി.