
തിരുവനന്തപുരം: വയനാട് ദുരന്ത പ്രദേശത്ത് വൈദ്യുതി എത്തിച്ച വകയില്‍ 9 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൈപ്പറ്റിയെന്ന ആരോപണം തെറ്റെനെന്ന് കെഎസ്‌ഇബി. വാർത്താക്കുറിപ്പിൽ ആണ് ഇത് വ്യക്തമാക്കിയത്.
പൊതുമേഖലാ സ്ഥാപനത്തിനെതിരെ തികച്ചും അവാസ്തവവും നികൃഷ്ടവുമായ പ്രചാരണങ്ങളാണ് ചില വ്യക്തികള്‍ നടത്തുന്നത്. അതിലൊന്നാണ് വയനാട് ദുരന്തമേഖലയിലെ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങളുടെ പ്രതിഫലമായി 9 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൈപ്പറ്റി എന്ന വ്യാജ പ്രചാരണമെന്നും കെഎസ്‌ഇബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ദുരന്തമേഖലയില്‍ സേവനമോ വൈദ്യുതിയോ എത്തിച്ചതിന് ഒരു രൂപ പോലും കെ എസ് ഇ ബി ദുരിതാശ്വാസ നിധിയില്‍ നിന്ന് വാങ്ങിയിട്ടില്ല എന്നതാണ് സത്യം. മാത്രമല്ല, ദുരന്തമേഖലയില്‍ നിന്ന് ആറ് മാസം വൈദ്യുതി ചാർജ് ഈടാക്കേണ്ടതില്ല എന്ന തീരുമാനവും കെ എസ് ഇ ബി കൈക്കൊണ്ടിട്ടുണ്ട്.ദുരന്തപ്രദേശത്ത് 9 കോടിയോളം രൂപയുടെ നാശനഷ്ടമാണ് കെ എസ് ഇ ബിയ്ക്കുണ്ടായിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുരന്ത മേഖലയില്‍ രക്ഷാപ്രവർത്തനത്തിനു ആവശ്യമായ വൈദ്യുതി യുദ്ധകാലാടിസ്ഥാനത്തില്‍ പുന:സ്ഥാപിച്ചതിന് വ്യാപകമായ പ്രശംസ കെ എസ് ഇ ബിക്ക് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ എസ് ഇ ബി ജീവനക്കാർ രണ്ടു ഗഡുക്കളായി 20 കോടി രൂപ ഇതുവരെ നല്‍കുകയും ചെയ്തു. കൂടുതല്‍ തുക പിരിച്ചെടുക്കുന്ന മുറയ്ക്ക് അതും നല്‍കുന്നുണ്ട്.
ലഭ്യമാകേണ്ട വിവിധ സഹായങ്ങള്‍ ലഭിക്കാതെ പോകുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാരിന്റെ വകുപ്പുകള്‍ വളരെ കാര്യക്ഷമമായാണ് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.പൊതുജനങ്ങള്‍ ഇത്തരം തീർത്തും വ്യാജവും നികൃഷ്ടവുമായ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവർക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമെന്നും കെഎസ്‌ഇബി വ്യക്തമാക്കി.



