play-sharp-fill
ഡാം തുറന്നു വിട്ട് പ്രളയമുണ്ടാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ ജനത്തിന് സർക്കാരിന്റെ ഇരുട്ടടി: വൈദ്യുതി നിരക്കിൽ വൻ വർധനവ്; വൻ തിരിച്ചടിയിൽ തരിച്ച് ജനം

ഡാം തുറന്നു വിട്ട് പ്രളയമുണ്ടാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ ജനത്തിന് സർക്കാരിന്റെ ഇരുട്ടടി: വൈദ്യുതി നിരക്കിൽ വൻ വർധനവ്; വൻ തിരിച്ചടിയിൽ തരിച്ച് ജനം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനം നേരിട്ട കൊടിയ പ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ സാധാരണക്കാരെ കാത്തിരിക്കുന്നത് വൈദ്യുതി നിരക്കിലെ കൊടിയ വർധനവ്. കഴിഞ്ഞ വർഷം പ്രളയ ജലത്തിൽ മുങ്ങിയ സാധാരണക്കാരായ ആളുകൾ ഇക്കുറി പൊരിവെയിലിൽ പൊള്ളുമ്പോഴാണ് ഇരുട്ടടിയായി വൈദ്യുതി നിരക്കിലെ അപ്രതീക്ഷിത വർധനവ് എത്തിയിരിക്കുന്നത്. വൈദ്യുതി  നിരക്കിൽ 6.8 ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്. ബിപിഎൽ പട്ടികയിലുള്ളവർക്ക് നിരക്ക് വർധന ബാധകമല്ലെന്നും റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പുതുക്കിയ വൈദ്യുതി നിരക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് യൂണിറ്റൊന്നിന് 25 പൈസ വർധിപ്പിച്ചു. 50 മുതൽ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റൊന്നിന് 50 പൈസ വർധിപ്പിച്ചു.
2019 – 22 കാലത്തേക്കാണ് വർധന. ഇതിന് മുൻപ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഗാർഹിക ഉപയോക്താക്കളുടെ നിരക്കിൽ യൂണിറ്റിന് 10 മുതൽ 50 പൈസ വരെയാണ് അന്ന് വർധിപ്പിച്ചത്.
50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 10 പൈസ കൂടും. 51 മുതൽ 100 യൂണിറ്റ് വരെ 20 പൈസയും, 100 യൂണിറ്റിന് മുകളിൽ 30 പൈസയും നിരക്ക് കൂട്ടാനാണ് തീരുമാനം. എൻഡോസൾഫാൻ ദുരിത ബാധിതർക്ക്, കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകാനും റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.
യൂണിറ്റിന് 2 രൂപ 80 പൈസ നിരക്കിന് പകരം, ഒന്നര രൂപയ്ക്ക് വൈദ്യുതി നൽകാനാണ് തീരുമാനം. കാർഷികാവശ്യത്തിനുള്ള വൈദ്യുതിക്ക് നിരക്കിൽ വർദ്ധനയില്ല. ഭക്ഷ്യവിളകൾക്ക്  പുറമേ തോട്ടവിളകളേയും നിരക്ക് വർദ്ധനയിൽ നിന്ന് ഒഴിവാക്കി. വ്യാവസായിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടേണ്ടെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം.
പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന വകയിൽ, പ്രതിമാസം 70 കോടി രൂപയാണ് കെഎസ്ഇബിയുടെ ബാധ്യത. ശരാശരി 76 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം. ഇതിൽ 60 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങുകയാണ്. 16 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഇപ്പോഴത്തെ ആഭ്യന്തര ഉത്പാദനം. വ്യാവസായിക മേഖലയെ ഒഴിവാക്കി, സാധാരണ ഉപഭോക്താവിന് മാത്രമാണ് ഇക്കുറി നിരക്ക് വർദ്ധന. എങ്കിലും എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള ഇളവ് പ്രതീക്ഷയാണ്.