
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന്റെ സീറ്റ് വിഭജനവും കോണ്‍ഗ്രസിന്റെ സ്ഥാനാർഥി നിർണ്ണയവും നിശ്ചയിക്കുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണെന്നും സീറ്റ് വിഭജന ചർച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ ഘടകക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോണ്‍ഗ്രസ് നേതാവിനും പാർട്ടി ഘടകത്തിനും ചേർന്നതല്ലെന്നും കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎല്‍എ.
അത്തരം പ്രസ്താവനകള്‍ അച്ചടക്കലംഘനമായി കോണ്‍ഗ്രസ് കരുതുന്നതാണ്. നേതാക്കള്‍ക്കോ വിവിധ പാർട്ടി ഘടങ്ങള്‍ക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കില്‍ അതിന് നേതൃത്വത്തെ സമീപിക്കാവുന്നതാണ്. മറിച്ച് പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കുന്നതല്ല. കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ച് പ്രഖ്യാപിക്കാനുള്ള ചുമതല ഹൈക്കമാൻഡിനാണ്. അതുകൊണ്ടുതന്നെ ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർഥികളാകാൻ മുതിരരുതെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, നാളെ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി കേരളത്തില്‍ ചർച്ച ചെയ്ത് അന്തിമമാക്കിയ പട്ടിക പരിഗണിക്കും. 20 സിറ്റിംഗ് സീറ്റുകളില്‍ അടക്കം 40 സീറ്റുകളില്‍ സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടുണ്ട്. സംവരണ മണ്ഡലങ്ങള്‍, ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് 40 സീറ്റ്. ബാക്കിയുള്ള 20 സീറ്റ് സംബന്ധിച്ച് ചർച്ചകള്‍ അന്തിമഘട്ടത്തിലാണ്. പെരുമ്പാവൂരില്‍ സീറ്റ് പ്രതിസന്ധി നേരിട്ടിരുന്ന എല്‍ദോസ് കുന്നപ്പള്ളി ഡല്‍ഹിയില്‍ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പെരുമ്പാവൂരില്‍ മത്സരിക്കാൻ താൻ യോഗ്യനെന്നും നേതൃത്വത്തിന്റെ നിലപാട് തനിക്ക് അനുകൂലമാണെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


