കോഴിക്കോട് കുന്ദമംഗലത്ത് ബെൻസ് ഷോറൂം കത്തി നശിച്ചു: പത്ത് കാറുകൾ പൂർണമായും ആറു കാറുകൾ ഭാഗീകമായും കത്തി നശിച്ചു; രണ്ടു കോടിയുടെ നഷ്ടമെന്ന് വിലയിരുത്തൽ
തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: കോടികൾ വിലയുള്ള കാറുകൾ ചാരമാകാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു. കോഴിക്കോട് ബെൻസ് വർക്ക് ഷോപ്പിലുണ്ടായ തീ പിടുത്തത്തിലാണ് രണ്ട് കോടിയിലധികം രൂപ വിലയുള്ള 16 കാറുകള്‍ കത്തി നശിച്ചത്. 10 കാറുകള്‍ പൂര്‍ണ്ണമായും നശിച്ചു. രക്ഷിച്ചെടുക്കാനായത് രണ്ട് കാറുകള്‍ മാത്രം. ഷോര്‍ട് സര്‍ക്ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്ന് പ്രഥമിക വിലയിരുത്തല്‍.
കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലത്തിനടുത്ത് ബെന്‍സ് കാറുകളുടെ എക്സ്‌ക്ലൂസീവ് വര്‍ക് ഷോപ്പാണ് കത്തിയത്. കുന്ദമംഗലത്തിനടുത്ത് മുറിയനാലിലെ ജോഫി എന്നയാളുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് വര്‍ക്ക് ഷോപ്പാണ് ഇന്ന് രാവില കത്തിയത്. അകത്തുണ്ടായിരുന്ന സ്പെയര്‍പാര്‍ടുകളും പൂര്‍ണ്ണമായും കത്തി നശിച്ചു. കെട്ടിത്തിന്റെ ചുരുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അകത്തുണ്ടായിരുന്ന അലമാരകളും പൂര്‍ണ്ണമായും കത്തിനശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് ജില്ലയിലെ തന്നെ ബെന്‍സ് കാറുകളുടെ വിദഗ്ധ വര്‍ക് ഷോപ്പാണ് കത്തിനശിച്ച എമിറേറ്റ്സ് വര്‍ക് ഷോപ്പ്. രാവിലെ സ്ഥാപനത്തിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ വീട്ടിലുള്ള സ്ത്രീ ഉടമയായ ജോഫിയെ വിവരം അറിയിക്കുകയായിരുന്നു. ജോഫിയെത്തിപ്പോഴേക്ക് തീ പരമാവധി പടര്‍ന്നു കഴിഞ്ഞിരുന്നു.
രണ്ട് കാറുകള്‍ മാത്രമാണ് ജോഫിക്ക് തീയില്‍ നിന്നും പുറത്തിറക്കാനായത്. അതിന് ശേഷം നാട്ടുകാരും ജോഫിയും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. പെട്രോള്‍ കാറുകള്‍ ഓരോന്നായി ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ചൂടും പുകയും കാരണം തീയണക്കാനായി ആളുകള്‍ക്ക് അടുത്തേക്ക് എത്താന്‍ പോലുമായില്ല.പിന്നീട് നരിക്കുനി, വെള്ളിമാട്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി മണിക്കൂറുകളുടെ ഇടപെടലിനെ തുടര്‍ന്നാണ് തീയണക്കാനായത്. തീ പടരാനുള്ള കാരണം വ്യക്തമായിട്ടില്ല.
തൃശ്ശൂര്‍ സ്വദേശിയായിരുന്ന ജോഫി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി സംബന്ധമായ ആവശ്യത്തിനാണ് കോഴിക്കോടെത്തിയത്. നേരത്തെ ഗള്‍ഫില്‍ ബെന്‍സ് കാറുകളുടെ വര്‍ക് ഷോപ്പുകളില്‍ ജോലി ചെയ്തിരുന്ന അനുഭവ പരിചയം കൈമുതലാക്കി കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലത്തിനടുക്ക് ലോണെടുത്തും കടംവാങ്ങിയും ഒരു വര്‍ക് ഷോപ്പ് തുടങ്ങുകയായരുന്നു.
ബൈന്‍സ് കാറുകള്‍ നന്നാക്കുന്നതില്‍ ഇദ്ദേഹത്തിനുള്ള മികവ് കേട്ടറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വരെ ഇങ്ങോട്ട് വാഹനങ്ങളെത്തിച്ചിരുന്നു. ലോക്ഡൗണ്‍ കാരണം കുറെ ദിവസം തുറക്കാനായിരുന്നില്ല. പിന്നീട് ഇളവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.