
ഒരു രൂപയ്ക്ക് ലഭിക്കും കുടിവെളളം; വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കാനൊരുങ്ങി കോഴിക്കോട് കോർപറേഷൻ
കോഴിക്കോട്: അമിത വില നല്‍കി ഇനി കുപ്പിവെള്ളം വാങ്ങേണ്ട ആവശ്യം ഇല്ല. ഒരു രൂപ നൽകി ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടർ എ.ടി.എമ്മുകള്‍ സ്ഥാപിക്കാനൊരുങ്ങി കോർപ്പറേഷൻ.പ്ലാസ്റ്റിക് കുപ്പികളുടെ വലിച്ചെറിയല്‍ തടയുക, കുറഞ്ഞ ചെലവില്‍ കുടിവെള്ളമെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വാട്ടർ എ.ടി.എമ്മുകള്‍ സ്ഥാപിക്കുന്നത്. ഇതിനായി കഴിഞ്ഞ ബഡ്ജറ്റില്‍ 12 ലക്ഷം രൂപ കോർപ്പറേഷൻ വകയിരുത്തിയിരുന്നു. 2025 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുജനം സ്ഥിരമായി വന്ന് ചേരുന്ന ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ വാട്ടർ എ.ടി.എമ്മുകള്‍ സ്ഥാപിക്കുക. പദ്ധതിയ്ക്ക് സ്വീകാര്യത നോക്കി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
ഒരു രൂപ കോയിൻ നിക്ഷേപിച്ച് സ്വിച്ച് അമർത്തുന്നതോടെ വെള്ളം വരുന്ന തരത്തിലാണ് എ.ടി.എമ്മുകള്‍ സജ്ജീകരിക്കുന്നത്. ആവശ്യത്തിനനുസരിച്ച് പച്ചവെള്ളമോ ചൂടു വെള്ളമോ തിരഞ്ഞെടുക്കാം. ഫില്‍ട്ടർ ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളമായിരിക്കും ലഭിക്കുക അതിനാല്‍ വിശ്വാസത്തോടെ കുടിക്കാം. മെഷീനില്‍ സ്ഥാപിക്കുന്ന സ്കാനർ ഉപയോഗിച്ച് ഫോണ്‍ പേ, ഗൂഗിള്‍ പേ, തുടങ്ങി യു.പി.ഐ അക്കൗണ്ടുകള്‍ വഴിയും പണമടച്ച് വെള്ളമെടുക്കാം.
ബീച്ച്,മാനാഞ്ചിറ,മിഠായിത്തെരുവ്,പാളയം,ബസ് സ്റ്റാൻഡുകൾ, എന്നിവിടങ്ങളിൽ ആയിരിക്കും വാട്ടർ എ.ടി.എം സ്ഥാപിക്കുക.പദ്ധതി ഉടൻ ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്നും ടെൻഡർ നടപടികള്‍വേഗത്തില്‍ പൂർത്തിയാക്കുമെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി.ദിവാകരൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
