play-sharp-fill
കൊറോണയ്ക്ക് പിന്നാലെ ഉഷ്ണ തരംഗവും;  കോഴിക്കോട് ഭീതി പടരുന്നു

കൊറോണയ്ക്ക് പിന്നാലെ ഉഷ്ണ തരംഗവും; കോഴിക്കോട് ഭീതി പടരുന്നു

 

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വെള്ളി ശനി ദിവസങ്ങളിൽ ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകി. ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ 34 ഡിഗ്രി സെൽഷ്യസും അതിലധികവും ഉയരാൻ സാധ്യത ഉള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.

 

 

ചൂട് വർധിക്കുന്നത് മൂലം സൂര്യാതാപം, സൂര്യാഘാതം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വളരെയേറെ സാധ്യത നിലനിൽക്കുന്നു. അതിനാൽ പൊതുജനങ്ങൾ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കി.


 

ഒരു പ്രദേശത്തെ അന്തരീക്ഷ താപനില സാധാരണയുള്ളതിലും കൂടുതലാകുന്നതാണ് ഉഷ്ണതരംഗം. സംസ്ഥാനത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ട് സ്റ്റേഷനുകളിലെങ്കിലും തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില 40 ഡിഗ്രിയും കുന്നിൻ പ്രദേശങ്ങളിൽ 30 ഡിഗ്രിയും എത്തുന്ന സാഹചര്യത്തിലാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തീരദേശ സ്റ്റേഷനുകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസോ കൂടുതലോ വന്നാൽ ഉഷ്ണതരംഗമാവും. ഏറ്റവുമധികം ആളുകളെ ഇത് നേരിട്ട് ബാധിക്കും. മരണം സംഭവിക്കാനും ഉഷ്ണതരംഗം വഴിവയ്ക്കും. 37 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ താപനില ഉയരുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

 

ജില്ലയിലാകെ നിലവിൽ പുറംജോലികളിൽ ഏർപ്പെടുന്നവരും (കെട്ടിട നിർമാണ തൊഴിലാളികൾ, പൊതുമരാമത്ത് ജോലിക്കാർ, കർഷകർ, കർഷക തൊഴിലാളികൾ, ട്രാഫിക്ക് പോലീസ്, ഹോം ഗാർഡുകൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, തെരുവോര കച്ചവടക്കാർ, ബൈക്ക് യാത്രികർ, മുനിസിപ്പാലിറ്റി ശുചിത്വ

 

തൊഴിലാളികൾ, ചെത്ത് തൊഴിലാളികൾ, തെങ്ങുകയറ്റ തൊഴിലാളികൾ, തുടങ്ങിയ വിഭാഗങ്ങൾ) നഗരങ്ങളിലും നിരത്തിലും ഉള്ളവരും വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കി വൈകീട്ട് 4 മണി വരെയെങ്കിലും തണലിലേക്ക് മാറണം എന്ന് അഭ്യർത്ഥിക്കുന്നു. ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യേണ്ടതാണ്.

 

പകൽ 11 മുതൽ 4 വരെയുള്ള സമയത്ത് ഒരു കാരണവശാലും നേരിട്ട് സൂര്യതാപം ശരീരത്തിലേൽക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ല. കോഴിക്കോട് ജില്ലയിൽ, പ്രത്യേകിച്ച് നഗരമേഖകളിൽ ആളുകൾ പകൽ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്.

 

ശുദ്ധമായ വെള്ളം ധാരാളമായി കുടിക്കേണ്ടത് ഈ ഘട്ടത്തിൽ അത്യാവശ്യമാണ്.കഠിനമായ ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകളെടുത്ത് വിശ്രമത്തോട് കൂടി മാത്രം ജോലിയിൽ ഏർപ്പെടേണ്ടതാണ്.

 

 

പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, രോഗങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങളെ പെട്ടെന്ന് ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കാനിടയുണ്ട്. ഇത്തരം വിഭാഗങ്ങൾ മുന്നറിയിപ്പ് നിലനിൽക്കുന്ന ഘട്ടത്തിൽ ഒരു കാരണവശാലും പുറത്തിറങ്ങാൻ പാടുള്ളതല്ല.

പുറം വാതിൽ ജോലികളിൽ ഏർപ്പെടുന്നവർ, കെട്ടിട നിർമാണ തൊഴിലാളികൾ, പൊതുമരാമത്ത് ജോലിക്കാർ, കർഷകർ, കർഷക തൊഴിലാളികൾ, ട്രാഫിക്ക് പോലീസ്, ഹോം ഗാർഡുകൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, തെരുവോര കച്ചവടക്കാർ, ബൈക്ക് യാത്രികർ, മുനിസിപ്പാലിറ്റി ശുചിത്വ തൊഴിലാളികൾ, തെങ്ങുകയറ്റക്കാർ

 

 

തുടങ്ങിയ വിഭാഗങ്ങളിൽ പെട്ടവർ അതീവ ജാഗ്രത പാലിക്കണം. കൂടുതൽ സമയം ചൂട് ശരീരത്തിൽ ഏൽക്കുന്ന സാഹചര്യം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാം.സൂര്യഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക്

 

സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ തോന്നുന്നവർ ഉടനെ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ആരേയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ പ്രഥമ ശുശ്രൂഷ നൽകുകയും ഉടനെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്.

 

 

*ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പൊതുവിൽ കേരളത്തിൽ എല്ലായിടത്തും ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.