
കോഴിക്കോട്: ട്രാഫിക് സിഗ്നൽ മറികടക്കാൻ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച് കയറ്റിയ ആളെ തടഞ്ഞ് വീട്ടമ്മ. കോഴിക്കോട് സ്വദേശിനിയായ പ്രഭാവതിയാണ് നിയമം തെറ്റിച്ച് സ്‌കൂട്ടർ ഫുട്പാത്തിൽ കയറ്റിയ ആളെ തടഞ്ഞ് ചോദ്യം ചെയ്തത്. ബുധനാഴ്ച കോഴിക്കോട് എരഞ്ഞിപ്പാലത്താണ് സംഭവം.
എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപമുള്ള ഫുട്പാത്തിലൂടെയാണ് സ്‌കൂട്ടർ ഓടിച്ച് ഒരാൾ എത്തിയത്. എന്നാൽ ഇതുവഴി എതിർദിശയിൽ നിന്ന് നടന്നുവരികയായിരുന്ന അമ്മൂമ്മ വാഹനം തടയുകയായിരുന്നു.
പിന്നാലെ സ്‌കൂട്ടർ ഓടിച്ചയാളെ ചോദ്യം ചെയ്യാൻ തുടങ്ങി. ഇതിനിടെ വെട്ടിച്ച് കടന്നുകളയാൻ ശ്രമം നടത്തിയെങ്കിലും വാഹനത്തിന് കുറുകെ ധൈര്യസമേതം അവർ തുടരുകയായിരുന്നു. ഒടുവിൽ അമ്മൂമ്മയുടെ ചോദ്യം ചെയ്യലിൽ പിടിച്ച് നിൽക്കാനാവാതെ വാഹനം പുറകോട്ടെടുത്ത് ഡ്രൈവർ പോവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ സമൂഹ മാധ്യമത്തിൽ അമൂമ്മയ്ക്ക് അഭിനന്ദന പ്രവാഹമാണ്. ‘ആളൊരു പുലിതന്നെ’, ‘നിയമലംഘകരെ ഇങ്ങനെ വേണം നേരിടാൻ’, അമ്മൂമ്മയ്ക്കൊരു അവാർഡ് കൊടുക്കണം’ ‘ബിഗ് സല്യൂട്ട്’ തുടങ്ങിയ കമന്റുകളുമായാണ് പലരും ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.



