കോഴിക്കോട് സമൂഹമാധ്യമങ്ങളിലൂടെ  വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി; ഒട്ടേറെ യുവതികളെ വഞ്ചിച്ച യുവാവിനെ പോലീസ് പൊക്കി

കോഴിക്കോട് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി; ഒട്ടേറെ യുവതികളെ വഞ്ചിച്ച യുവാവിനെ പോലീസ് പൊക്കി

സ്വന്തം ലേഖകൻ

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലൂടെ വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവ് പോലീസ് പിടിയില്‍.ബേപ്പൂര്‍ അരക്കിണറിലെ ചാക്കീരിക്കാട് സ്വദേശി അശ്വിന്‍ വി മേനോനാണ് (31) ബേപ്പൂര്‍ പോലീസിന്റെ പിടിയിലായത്. വിവാഹപ്രായമെത്തിയവരും വിവാഹബന്ധം വേര്‍പെടുത്തിയവരുമായ സ്ത്രീകളെ പരിചയപ്പെട്ട്, വിവാഹവാഗ്ദാനം നല്‍കി പണവും വിലപിടിപ്പുള്ള കാറുകളും മറ്റും തട്ടിയെടുക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.

2018-ല്‍ പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ യുവതിയോട് വിവാഹവാഗ്ദാനം നല്‍കി ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ബേപ്പൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വിവാഹക്കാര്യം സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ വണ്ണം കൂടുതലാണെന്നു പറഞ്ഞ് അശ്വിന്‍ ഒഴിഞ്ഞുമാറിയതായും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020ലും 2021-ലും ബി.കോം ബിരുദധാരിയായ അശ്വിന്‍ പത്തനംതിട്ട സ്വദേശിനിയെയും ന്യൂസിലാന്‍ഡില്‍ താമസമാക്കിയ മറ്റൊരു മലയാളി സ്ത്രീയെയും വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത് കബളിപ്പിച്ചതായും പോലീസ് വ്യക്തമാക്കുന്നു.

നിലവില്‍ ഇയാള്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ വനിതാഡോക്ടറെ പരിചയപ്പെട്ട് ആഡംബരകാറുമായി കറങ്ങുന്നുണ്ടെന്ന വിവരം ബേപ്പൂര്‍ ഇന്‍സ്പെക്ടര്‍ വി സിജിത്തിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.