
സ്വന്തം ലേഖിൽ
കോഴിക്കോട്: മിഠായിത്തെരുവിലെ വ്യാപാരിയെ കച്ചവടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ അറസ്റ്റിലായി.
ഇരിങ്ങലൂര്‍ സ്വദേശി അര്‍ഷാദ് ബാബു (41) നല്ലളം ഉള്ളിശ്ശേരിക്കുന്ന് ഷാഹുല്‍ ഹമീദ്(40) കിണാശ്ശേരി വാകേരിപറമ്പ് റാഷിദ് (46) കിണാശ്ശേരി ചെരണം കുളം പറമ്പ് അബ്ദുള്‍ മനാഫ് (42) മാത്തോട്ടം വാഴച്ചാല്‍ വയല്‍ അബദുള്‍ അസീസ് (38) എന്നിവരാണ് പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പോലീസ് മേധാവി ഡി.ഐ.ജി അക്ബറിൻ്റെ നിര്‍ദ്ദേശപ്രകാരം നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ടൗണ്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രനും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേസിലെ പ്രതിയായ മാത്തോട്ടം സ്വദേശി ഫൈസലിനെ പിടികൂടിയിരുന്നു. നവംബര്‍ 14-ാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
കച്ചവടം നടത്തുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കി വരികയായിരുന്ന പരാതിക്കാരനെ അര്‍ഷാദ് ബാബുവിന്റെ നേതൃത്വത്തിലുളള സംഘം മര്‍ദ്ദിക്കുകയും ആയുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പരാതിക്കാരനെ ബീച്ച് ഹോസ്പിറ്റലിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
വ്യാപാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് ടൗണ്‍ പൊലീസും സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് അന്വേഷണം നടത്തി വരികയായിരുന്നു. എന്നാല്‍ പ്രതികള്‍ ഒളിവില്‍ പോയി.
ഒരു മാസത്തോളമായി കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിഞ്ഞ പ്രതികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് വലയിലാക്കിയത്. പൊലീസ് പിടികൂടുമെന്ന് ഭയന്ന് പ്രതികള്‍ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങിയിരുന്നില്ല. മൊബൈല്‍ ഫോണ്‍ ഒഴിവാക്കിയ പ്രതികള്‍ പൊലീസിനെ കബളിപ്പിക്കാന്‍ വക്കീലിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥിരമായി ഒരു സ്ഥലത്ത് തങ്ങാറില്ലായിരുന്നു.
സംഭവശേഷം സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചില്ലെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു.