
സ്വന്തം ലേഖകൻ
കോഴിക്കോട്: മെഡിക്കൽ കോളേജിലെ പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. ആരോപിച്ച കുറ്റം തെളിയിക്കാനായില്ലെന്ന് പ്രിൻസിപ്പാൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിലുണ്ട്. ഇന്നലത്തെ തീയതിയിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. ജീവനക്കാർക്കെതിരെ ആരോപിച്ച കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു. മാർച്ച് 23 നാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സർജിക്കൽ ഐസിയുവിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ വകുപ്പ് തല അന്വേഷണവും കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണവും തുടരുന്നതിനിടെയാണ്, അറസ്റ്റിലായ ശശീന്ദ്രനെ രക്ഷിക്കാന്‍ ഇയാളുടെ സഹപ്രവര്‍ത്തകര്‍ തന്നെയായ വനിത ജീവനക്കാര്‍ തന്നെ രംഗത്തിറങ്ങിയത്. പണം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും പരാതി പിൻവലിപ്പിക്കാൻ ശ്രമം നടന്നെന്നായിരുന്നു അതിജീവിത മെഡി. കോളേജ് സൂപ്രണ്ടിന് നൽകിയ പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരി ആയ ദീപയെ ആണ് പിരിച്ചു വിട്ടത്. ഗ്രേഡ് 1 അറ്റൻഡർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റന്റർമാരായ ഷൈമ, ഷലൂജ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്.
പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ആറ് പേർക്കെതിരെ നടപടിയെടുത്തത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് സർക്കാർ പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
അതിജീവിതയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ച് പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒരു നഴ്സിംഗ് അസിസ്റ്റൻറ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർക്കും എതിരെയാണ് കേസ്. സാക്ഷിയെ സ്വാധീനിക്കൽ , ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. പ്രതിയായ അറ്റൻഡർ ശശീന്ദ്രന്റെ അറസ്റ്റിന് പിന്നാലെ ഇരയ്ക്ക് മേൽ പരാതി പിൻവലിക്കാൻ ജീവനക്കാർ സമ്മർദ്ദം ചെലുത്തുകയായിരുന്നു.