
കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസില്‍ ഇരുന്ന സംഭവത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ്. വിദ്യാര്‍ഥിനി ആള്‍മാറാട്ടം നടത്തുകയോ, വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അതിനാൽ ക്രിമിനല്‍ കേസ് എടുക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥിനി ക്ലാസിലെത്തിയതെന്ന് വ്യക്തമായിരുന്നു.
എംബിബിഎസ് പ്രവേശനം ലഭിച്ചെന്ന് നാട്ടുകാരെയും വീട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് നാല് ദിവസം വിദ്യാര്‍ഥിനി ക്ലാസില്‍ കയറിയതെന്ന് പൊലീസ് പറഞ്ഞു.കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിക്കാനുള്ള പൊലീസിന്റെ തീരുമാനം. എന്നാല്‍ സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടരാനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനം.
നീറ്റ് പരീക്ഷാ ഫലം പരിശോധിച്ചതിലെ പിഴവ് മൂലം ഉയര്‍ന്ന റാങ്കാണെന്ന് കരുതി പെണ്‍കുട്ടി മെഡിക്കല്‍ പ്രവേശനം ഉറപ്പായെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതോടെ നാട്ടില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചു. എന്നാല്‍ പിന്നീടാണ് തനിക്ക് ലഭിച്ചിരിക്കുന്ന പതിനയ്യായിരത്തിന് മുകളിലാണെന്നും ഫലം പരിശോധിച്ചതില്‍ പിശകുപറ്റിയെന്നും പെണ്‍കുട്ടി മനസിലാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ എംബിബിഎസ് ക്ലാസിലെത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടി സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തിരുന്നു.