
കോഴിക്കോട് വ്യാജരേഖ ഉണ്ടാക്കി പണം തട്ടിയ പ്രതി അറസ്റ്റിൽ;വ്യാജ രേഖകള്‍ കാണിച്ച് കെഎസ്‌എഫ്‌ഇയില്‍ നിന്ന് തട്ടിയത് ഏഴുകോടി
സ്വന്തം ലേഖകൻ
കോഴിക്കോട്: വ്യാജ രേഖകള്‍ ചമച്ച് കെഎസ്‌എഫ്‌ഇയില്‍നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍.മലപ്പുറം പയ്യനാട് സ്വദേശി അനീഷ് റാഷിദ് ആണ് പിടിയിലായത്.ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കര്‍ണാടകയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.കെഎസ്‌എഫ്‌ഇയുടെ കോഴിക്കോട് ടൗണ്‍, ഈങ്ങാപ്പുഴ ബ്രാഞ്ചുകളില്‍ നിന്നായി വ്യാജ രേഖകള്‍ നിര്‍മിച്ച് ഏഴ് കോടി രൂപ തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്.
ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്ന വിവരങ്ങള്‍ ശേഖരിച്ചാണ് പൊലീസ് പ്രതിയെ പിന്തുടര്‍ന്നത്. ബിനാമികളെ ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ബിനാമികളെ ചിട്ടിയില്‍ ചേര്‍ക്കുകയും ഈടിനായി ബിനാമികളുടെ പേരില്‍ ഭൂമിയുടെ വ്യാജ രേഖകള്‍ തയ്യാറാക്കി സമര്‍പ്പിക്കുകയുമായിരുന്നു. വില്ലേജ് ഓഫിസുകളുടെ സീല്‍ നിര്‍മിച്ച് വ്യാജ ഒപ്പിട്ട് സ്ഥലത്തിന്റെ സ്‌കെച്ച്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്ലാന്‍, ആധാരം എന്നിവ നിര്‍മിച്ചായിരുന്നു തട്ടിപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മലപ്പുറം സ്വദേശികളായ നിയാസ് അലി, കിഴക്കേതില്‍ ഷാജഹാന്‍, കറുത്തേടത്ത് നാദിര്‍, വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി ഹാരിസ്, റിട്ട. തഹസില്‍ദാര്‍ പയ്യോളി സ്വദേശി കെ പ്രദീപ് കുമാര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിച്ചു വരികയാണ്.