
കോഴിക്കോട് : കോഴിക്കോട് അത്തോളി സ്വദേശിനിയായ 21കാരിയെ എരഞ്ഞിപ്പാലത്തെ അപ്പാർട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സംഭവത്തില്‍ ആണ്‍സുഹൃത്ത് ബഷീറുദ്ദീനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മംഗളൂരുവില്‍ മൂന്നാംവർഷ ബിഫാം വിദ്യാർത്ഥിനിയായ ആയിഷയുടേത് ആത്മഹത്യ അല്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഇന്നലെ രാത്രിയായിരുന്നു ആയിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലാപുലത്ത് പഠിക്കുന്ന കുട്ടി കോഴിക്കോട് എങ്ങനെ എത്തിയെന്നും സുഹൃത്ത് ബഷീറുദ്ദീൻ അപായപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു. ആയിഷയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുബഷീർ ആണ് പേര് എന്നാണ് ഇയാള്‍ പറഞ്ഞത്. ഭർത്താവ് ആണെന്ന് ആദ്യം പറഞ്ഞതിനുശേഷം പിന്നീട് കാമുകൻ ആണെന്ന് തിരുത്തി. കുട്ടിയെ ട്രാപ്പ് ചെയ്തതാണ്. ആയിഷയുടെ ചിത്രങ്ങള്‍ സുഹൃത്തിന്റെ പക്കലുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ട്രാപ്പില്‍ കുടുക്കി എന്തെങ്കിലും നേടുക എന്നതായിരുന്നു ബഷീറുദ്ദീന്റെ ഉദ്ദേശം. ഇതിന്റെ പിന്നില്‍ ബഷീറുദ്ദീന്റെ മറ്റ് കൂട്ടാളികള്‍ ഉണ്ടോയെന്ന് സംശയമുണ്ടെന്നും ബന്ധു പറഞ്ഞു.
സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group