രണ്ട് പൂരി കഴിച്ച ശേഷം നൽകിയത് പാതി പണം ; മുഴുവൻ പണം ആവശ്യപ്പെട്ടപ്പോൾ ഹോട്ടലിന്റെ ചില്ല് അടിച്ചു തകർത്തു; ശേഷം സമീപത്തെ മുറുക്കാൻ കടയിൽ കയറി കത്തിയെടുത്ത് കടക്കാരനെ ഭീഷണിപ്പെടുത്തി; പ്രതിയെ കസ്റ്റഡിയിലെടുത്ത് താമരശ്ശേരി പോലീസ്

Spread the love

കോഴിക്കോട്: കഴിച്ച ഭക്ഷണത്തിന്റെ പണം മുഴുവനും നല്‍കണമെന്ന് പറഞ്ഞതിന് ഹോട്ടലിന്റെ ചില്ല് തകര്‍ത്ത് വയോധികന്‍. കോഴിക്കോട് താമരശ്ശേരി അമ്പായത്തോടാണ് സംഭവം. അമ്പായത്തോട് അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന റഹ്‌മാനിയ ഹോട്ടലില്‍ ഇന്ന് രാവിലെ ഒന്‍പതോടെയാണ് അക്രമണമുണ്ടായത്.

കണ്ണൂര്‍ സ്വദേശിയായ ജോസാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മുഴുവന്‍ തുകയും നല്‍കാതെ പ്രശ്‌നമുണ്ടാക്കിയത്. രണ്ട് പൂരി കഴിച്ച ഇദ്ദേഹം പകുതി പണം മാത്രം നല്‍കി ഹോട്ടലില്‍ നിന്ന് ഇറങ്ങുകയായിരുന്നു.

ഈ സമയം ക്യാഷ് കൗണ്ടറില്‍ ഉണ്ടായിരുന്ന ഇസ്മയില്‍ എന്ന ജീവനക്കാരന്‍ മുഴുവന്‍ തുകയും ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ജോസ് ജീവനക്കാരെ അസഭ്യം വിളിക്കുകയും പുറത്തുപോയി സോഡ കുപ്പിയുമായി എത്തി ഹോട്ടലിന്റെ ചില്ലുകള്‍ തകര്‍ക്കുകയുമായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോട്ടലിലെ ചില്ല് തകര്‍ത്ത ശേഷം സമീപത്തെ മുറുക്കാന്‍ കടയില്‍ കയറിയ പ്രതി അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് കടക്കാരനെ ഭീഷണിപ്പെടുത്തിയതായും സമീപത്തെ മറ്റൊരു ഹോട്ടലില്‍ കയറി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു. വിവരമറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ജോസിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശിയാണെങ്കിലും ഇയാള്‍ ഏറെ നാളായി അമ്പായത്തോടും പരിസരപ്രദേശങ്ങളിലും സ്ഥിര സാന്നിധ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.