കോഴിക്കോട് : കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപ്പിടുത്തത്തിൽ അന്വേഷണം തുടങ്ങി പൊലീസ്. കോർപറേഷൻ കെട്ടിടത്തിലെ വീഴ്ചകൾ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മേയർ വ്യക്തമാക്കി.
കെട്ടിട നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കും നിയമ ലംഘനനത്തിനും കോർപറേഷൻ ഭരണ സമിതിയാണ് ഉത്തരവാദികളെന്നാണ് പ്രതിപക്ഷ ആരോപണം. ടെക്സ്റ്റൈൽസ് ഉടമയും മുൻ ബിസിനസ് പങ്കാളിയും തമ്മിലുള്ള തർക്കമാണോ തീപിടുത്തതിന് പിന്നിൽ എന്നതും അന്വേഷിക്കുന്നുണ്ട്.
തീ അമർന്നപ്പോൾ നിയമ ലംഘനങ്ങളുടെ ഒരു നിരയാണ് തെളിഞ്ഞത്. നഗരഹൃദയത്തിലെ കെട്ടിടത്തിൽ അനധികൃത നിർമിതികളും കൂട്ടിച്ചേർക്കലുകളും ഏറെയുണ്ട്. ഒഴിഞ്ഞ് കിടക്കേണ്ട വരാന്തയും, ബാൽക്കണിയും ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് കൊട്ടിയടച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെരിഞ്ഞ് കിടക്കുന്ന പാരപ്പെറ്റ് അടക്കം ഗോഡൗണിനോട് ചേർത്തു. പരിധിയിലും കൂടുതൽ ചരക്കുകൾ നിറച്ചു. ഈ നിയമ ലംഘനങ്ങളാണ് ആളി പടർന്ന തീ അണയക്കാൻ ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ചത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. തീ പടരാനുള്ള കാരണവും മറ്റു വീഴ്ചകളും ജില്ലാ ഫയർ ഓഫീസറും പരിശോധിക്കുന്നുണ്ട്. ഇന്ന് തന്നെ കളക്ടർക്ക് റിപ്പോർട്ട് നൽകാനാണ് നീക്കം.
അതേസമയം തീപ്പിടുത്തത്തിന്റെ പിന്നിൽ വ്യാപാര സ്ഥാപനത്തിന്റെ പങ്കാളികൾ തമ്മിലുള്ള തർക്കമാണോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. കാലിക്കറ്റ് ടെക്സ്റ്റൈയിൽസ് ഉടമ മുകുന്ദനെ മുൻ ബിസിനസ് പങ്കാളി പ്രകാശൻ ഒരുമാസം മുമ്പ് കുത്തി പരിക്കേൽപ്പിച്ചിരുന്നു. നിർമാണത്തിലിരുന്ന കെട്ടിടങ്ങൾ പരസ്പരം ഇടിച്ച് നിരത്തുകയും ചെയ്തു. കത്തിക്കുത്ത് കേസിൽ പ്രതിയായ പ്രകാശൻ ഇപ്പോഴും റിമാൻഡിലാണ്.
ഈ വൈര്യമാണോ തീപ്പിടുത്തത്തിന് പിന്നിലെന്നാണ് പൊലീസ് പരിശോധിക്കുന്നുണ്ട്. ദുരൂഹതയില്ലെന്നും ഷോർട്ട് സർക്യൂട്ട് ആകാം തീപടരാൻ കാരണമെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ബിസിനസ് പങ്കാളികൾ തമ്മിലുള്ള തർക്കവും പരിശോധിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.