
മാസ്ക് ധരിച്ചില്ല: നാഗമ്പടത്തെ ബാങ്ക് മാനേജർക്കും ഇടപാടുകാർക്കും പിഴ..!പരിശോധനയ്ക്ക് കളക്ടറും; പ്രതിരോധ നിര്‍ദേശങ്ങള്‍ ലംഘിച്ചവരില്‍നിന്ന് പിഴ ഈടാക്കി
സ്വന്തം ലേഖകൻ
കോട്ടയം : നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നടത്തിയ പരിശോധനയില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടി സ്വീകരിച്ചു. കളക്ടറുടെ നിര്‍ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കി.
മാസ്ക് ധരിക്കാതിരുന്നതിന് കളക്ടറേറ്റിനു സമീപമുള്ള ബാങ്കിലെ മൂന്ന് ഇടപാടുകാര്‍ക്കും നാഗമ്പടത്തെ ബാങ്കിലെ മാനേജര്‍ക്കും ഒരു ജീവനക്കാരനും കഞ്ഞിക്കുഴിയിലെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനും പിഴയടയ്ക്കേണ്ടിവന്നു. സാമൂഹിക അകലം ഉറപ്പാക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും കളക്ടറേറ്റിനു സമീപത്തെ രണ്ടു സ്ഥാപനങ്ങളില്‍നിന്നും ജീവനക്കാരില്‍ നിന്നും പിഴ ഈടാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗമ്പടം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ക്രമീകരണങ്ങള്‍ വിലയിരുത്തിയ കളക്ടര്‍ സാമൂഹിക അകലം ഉറപ്പാക്കാതിരുന്നതിന് സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിനും ചവിട്ടുവരിയിലെ മത്സ്യവ്യാപാര ശാലയ്ക്കും ശാസ്ത്രി റോഡിലെ വ്യാപാരസ്ഥാപനത്തിനുമെതിരെ നടപടി സ്വീകരിച്ചു. മത്സ്യവ്യാപാര ശാലയിലും ശാസ്ത്രി റോഡിലെ സ്ഥാപനത്തിലും മാസ്ക് ധരിക്കാതിരുന്ന ജീവനക്കാര്‍ക്കും പിഴയിട്ടു.
നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.