
സ്വന്തം ലേഖകൻ
കോട്ടയം: കൊവിഡ് മഹാമാരിമൂലം സിഎസ്‌ഐ സഭാംഗങ്ങൾ ആരെങ്കിലും മരണപ്പെടുകയാണെങ്കിൽ പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് കോവിഡ് പ്രോട്ടോക്കോൾ അനുവദിക്കുന്ന പക്ഷം ശുശ്രൂഷകൾ നല്കി സഭയുടെ സെമിത്തേരിയിൽ തന്നെ അവരെ അടക്കം ചെയ്യുമെന്ന് സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് തോമസ് കെ ഉമ്മൻ.
കോവിഡ് എന്നത് മാത്രമല്ല ഏത് രോഗം ബാധിച്ചും ഏത് സാഹചര്യത്തിലും മരണമടയുന്നവരെ മാന്യമായ സംസ്‌കാരം നൽകണമെന്ന് സഭ നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുള്ളതാണ്. കോട്ടയത്തെ കോവിഡ് മരണവുമായി ബന്ധപ്പെട്ട് സി.എസ്.ഐ സഭയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിൽ അതിശക്തമായി പ്രതിക്ഷേധിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് മൂലം മരണമടഞ്ഞ പെന്തകോസ്ത് വിശ്വാസിയായ വയോധികന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളിൽ സി.എസ്.ഐ സഭയ്ക്ക് യാതൊരു ബന്ധവുമില്ല.
മരണപ്പെട്ടയാൾ സി.എസ്.ഐ സഭാംഗമല്ല. കോവിഡ് വൈറസ് ബാധ മൂലം മരണപ്പെടുന്ന ആളുകൾക്ക് മാന്യമായ ഒരു സംസ്‌കാരം നൽകുകയാണ് പരിഷ്‌കൃതസമൂഹം ചെയ്യേണ്ടിയിരുന്നത്. ഒരു പൗരന് ലഭിക്കേണ്ട അവകാശത്തെ സ്വാർത്ഥ ലാഭത്തിനു വേണ്ടി വികൃതമാക്കിയ ആളുകൾ സി.എസ്.ഐ സഭയുടെ പേര് തങ്ങളുടെ നിലനിൽപ്പിനു വേണ്ടി ദുരുപയോഗം ചെയ്യുന്നത് നല്ലതല്ല ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയല്ല സി.എസ്.ഐ സഭ.
ഈ സഭ ദേശത്തിന് നൽകിയ സംഭാവനകൾക്ക് പകരം വയ്ക്കുവാൻ മറ്റൊന്നിനും സാധിച്ചിട്ടില്ല.സഭയുടെ സാക്ഷ്യം അതാണ്. പ്രളയകാലത്ത് മൃതദേഹം വയ്ക്കുവാൻ സ്ഥലമില്ലാതെ വന്ന ഹൈന്ദവ സ്‌നേഹിതന്റെ ഭൗതീക ശരീരം സഭയുടെ സ്ഥാപനത്തിൽ വയ്ക്കുകയും അന്ത്യകർമങ്ങൾ നടത്തുവാൻ അനുവാദം നൽകുകയും ചെയ്ത പാരമ്പര്യമാണ് ഈ സഭയ്ക്കുള്ളത്.
യാഥാർത്ഥ്യ ബോധത്തോടുകൂടി പ്രവർത്തിച്ച മാധ്യമങ്ങളെ അഭിനന്ദിക്കുന്നു സ്ഥാപിത താൽപര്യങ്ങൾ വേണ്ടി സി.എസ്.ഐ സഭയുടെ പേര് ഉപയോഗിച്ച ചില മാധ്യമങ്ങൾ അച്ച് നിരത്തുന്നതിന് മുമ്പ് അച്ചുകൂടവും അക്ഷരങ്ങളും എവിടെനിന്ന് ലഭിച്ചു എന്ന് ഓർക്കുന്നത് നന്നായിരിക്കും.
ലോകം മുഴുവൻ ഒരു മഹാമാരിയെ നേരിടുമ്പോൾ പക്വതയോടുകൂടി പ്രവർത്തിക്കുവാൻ രാഷ്ട്രീയപ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയായിലൂടെയും സി.എസ്.ഐ സഭയ്ക്ക് നേരേ നടന്ന ആക്രമണങ്ങളിൽ സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ഭാരവാഹികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇത്തരം കാര്യങ്ങൾ അവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഭാരവാഹികളായ വൈദീക സെക്രട്ടറി റവ.ജോൺ ഐസക്, അത്മായ സെക്രട്ടറി ഡോ.സൈമൺ ജോൺ, ട്രഷറാർ റവ.തോമസ് പായിക്കാട്, രജിസ്ട്രാർ ജേക്കബ് ഫിലിപ്പ് കല്ലുമല എന്നിവർ അറിയിച്ചു.