കേരളത്തിൽ കള്ളൻ, തമിഴ്നാട്ടിൽ വക്കിൽ ; പിടിക്കപ്പെട്ടാൽ സ്വന്തമായി കേസ് വാദിക്കും ; ഏറെ പ്രിയം കാണിക്ക വഞ്ചികൾ ; നിരവധി മോഷണ കേസുകളിൽ പ്രതിയായ 39 കാരൻ ഒടുവിൽ പെരുവന്താനം പോലീസിന്റെ പിടിയിൽ

Spread the love

കോട്ടയം: നിരവധി മോഷക്കേസുകളിലെ പ്രതിയായ 39 വയസുകാരൻ അറസ്റ്റിൽ. തമിഴ്‌നാട് തേനി ഉത്തമപാളയം സ്വദേശി രാമകൃഷ്ണനാണ് (ശരവണ പാണ്ഡ്യൻ– 39) അറസ്റ്റിലായത്. അഭിഭാഷകനായാണ് ഇയാൾ തേനിയിൽ അറിയപ്പെടുന്നത്. ഭാര്യയാവട്ടെ തമിഴ്‍നാട്ടിൽ അഭിഭാഷകയും. വക്കീൽ ആണെന്ന് പറഞ്ഞുകൊണ്ട് കലക്ടറെവരെ പ്രതി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ട്.

പോലീസ് അറസ്റ്റ് ചെയ്തപ്പോളാണ് പ്രതി സംഭവങ്ങളെല്ലാം വെളിപ്പെടുത്തിയത്. മോഷണശീലം നിർത്താൻ കഴിയുന്നില്ല എന്നായിരുന്നു പ്രതിയുടെ മൊഴി. പെരുവന്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. തമിഴ്‌നാട്ടിൽ നിന്നും പെരുവന്താനം പോലീസ് കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്.

പെരുവന്താനം 35–ാം മൈൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണം അന്വേഷിക്കുന്നതിനിടെയാണു സമാനമായ മോഷണങ്ങൾ വീണ്ടും ഉണ്ടായത്. ഇതോടെ പൊലീസ് എല്ലാ മോഷണങ്ങളുടെയും രീതികൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളും തെളിവായി ലഭിച്ചതോടെ പ്രതിയിലേക്കെത്താൻ എളുപ്പമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ മോഷണക്കേസുകളിൽ അറസ്റ്റിലായിട്ടുള്ള രാമകൃഷ്ണൻ തന്നെ മോഷ്ടാവെന്ന് ഉറപ്പിച്ചതോടെ തമിഴ്‌നാട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൈലിമുണ്ട് ധരിച്ച് സാധാരണ വേഷത്തിലാണ് ഇയാൾ മോഷണത്തിന് എത്തുന്നത്. മോഷണം നടത്തുന്ന സമയം ഫോൺ ഉപയോഗിക്കാറില്ല. എല്ലാ മോഷണങ്ങളിലും കയ്യുറകൾ ധരിക്കും എന്നതിനാൽ വിരലടയാളങ്ങൾ അവശേഷിപ്പിക്കില്ല. കാണിക്കവഞ്ചി മോഷ്ടിക്കാൻ എളുപ്പമായതിനാലാണ് സ്ഥിരമായി ക്ഷേത്രങ്ങൾ ലക്ഷ്യമിട്ടത്.

പിടിക്കപ്പെടുന്ന സംഭവങ്ങളിൽ വക്കീലിനെ വെക്കാതെ സ്വന്തമായി കേസ് വാദിക്കുന്ന രീതിയാണ് രാമകൃഷ്ണന്റേത്. ഇയാൾ എൽഎൽബി പഠിച്ചിട്ടുണ്ടെന്നാണ് വിവരം. കാഞ്ഞിരപ്പള്ളിയിൽ പിതാവിനോടൊപ്പം വാടക വീട്ടിൽ കഴിഞ്ഞിരുന്ന ഇയാൾ 2009ലാണ് മോഷണം ആരംഭിച്ചത്. പ്രധാനമായും മോഷണം നടത്താനായി തെരഞ്ഞെടുത്തിരുന്നു സ്ഥലങ്ങൾ കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം, മുണ്ടക്കയം എന്നിവിടങ്ങളായിരുന്നു. 14 മോഷണക്കേസുകളിൽ പ്രതിയാണ് രാമകൃഷ്ണൻ ഇതിന്റെയെല്ലാം ശിക്ഷയും ഇയാൾ അനുഭവിച്ചിട്ടുണ്ട്. 2019ൽ പൊൻകുന്നത്ത് ക്ഷേത്ര മോഷണക്കേസിൽ വീണ്ടും ശിക്ഷ ലഭിച്ചു. ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയാണ് ഇയാൾ.

സ്വന്തം നാട്ടിലെത്തുമ്പോൾ അഭിഭാഷകൻ എന്ന രീതിയിൽ തന്നെയാണ് ഇയാൾ ഇപ്പോഴും അറിയപ്പെടുന്നത്. പ്രതി കേരളത്തിൽ ഇത്രയും മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നുമുള്ള കാര്യം സ്വന്തം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല. പെരുവന്താനം എസ്എച്ച്ഒ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്ഐ എം.ആർ.സതീഷ്, എഎസ്ഐ സുബൈർ, സിപിഒമാരായ സുനീഷ് എസ്.നായർ, തോമസ് തുടങ്ങുയവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ പിടികൂടിയതും