
പാലാ: ടാറിംഗിലെ അപാകതമൂലം നാട്ടുകാർ ദുരിതത്തിലായി. പഴയ മൃഗാശുപത്രിയിലേയ്ക്ക് പോകുന്ന റോഡിൻ്റെ ടാറിംഗാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്. പുഴക്കരപ്പാലം മുതൽ ടാറിംഗ് നടത്തുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പുഴക്കരപ്പാലം മുതൽ മണ്ണിക്കടവ് വരെ ടാറിംഗിനാണ് തുക വകയിരുത്തിയത്.
ഇത് പൂർണ്ണമായും ടാറിംഗ് നടത്താതെ വരികയും കുറെ ഭാഗം ഇൻ്റർലോക്ക് ടൈൽ പാകുകയും ചെയ്തതോടെ ഈ റോഡിൽ ടാറിംഗ് നടത്താതെ വന്ന ഭാഗത്ത് മഴ പെയ്താൽ വെള്ളക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണിപ്പോൾ. നേരത്തെ ഈ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ടൈൽ പാകിയതോടെ ടൈൽ ഭാഗവുമായി 10 ഇഞ്ചോളം പൊക്ക വ്യത്യാസം രൂപപ്പെട്ടു. കുത്തനെ ഉള്ള സ്ളോപ്പായി ടൈൽ പാകിയതും യാത്രികർക്കും ദുരിതമായി. ഇങ്ങനെ ചെയ്തത് അറിയാത്ത യാത്രികർ ഇവിടെ വന്ന് ബ്രേക്ക് ചവിട്ടുകയും അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായി. ഒരറ്റം വളവിലാണ്.
മഹാറാണി ജംഗ്ഷൻഭാഗത്ത് ഗതാഗത തടസ്സം വന്നാൽ യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. റോഡിലെ അപാകത പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രികരും ആവശ്യപ്പെടുന്നു.