
ഇളകി മറിഞ്ഞ് ജനം, കോട്ടയം ജില്ലയിലെ നവകേരളസദസ് രണ്ടാം ദിനം ഏറ്റുമാനൂര്‍, പുതുപ്പള്ളി, ചങ്ങനാശേരി കോട്ടയം മണ്ഡലങ്ങളെ ഇളക്കി മറിച്ചു ; വൻ ജനപങ്കാളിത്തത്താലും ചിട്ടയായ പ്രവര്‍ത്തനത്താലും സദസ് വേറിട്ടതായി.
കോട്ടയം : രാവിലെ യൂഹാനോൻ മാര്‍ത്തോമ ഹാളിലെ പ്രഭാത സദസോടെയായിരുന്നു തുടക്കം. നാല് മണ്ഡലത്തില്‍ നിന്നുള്ള ഇരുന്നൂറ് പൗരപ്രമുഖര്‍ പങ്കെടുത്ത പ്രഭാത യോഗത്തില്‍ നിരവധി ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ന്നു. വ്യത്യസ്ത സമൂഹത്തിന്റെ പരിച്ഛേദമെന്ന് വിശേഷിപ്പിക്കാവുന്ന സദസില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് കൃത്യവും, വ്യക്തവുമായ മറുപടി മുഖ്യമന്ത്രി നല്‍കി. കേന്ദ്ര സര്‍ക്കാരിനും, ഗവര്‍ണര്‍ക്കും, പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി സദസുകളില്‍ നടത്തിയത്.
പ്രതിപക്ഷ എം.എല്‍.എമാരുള്ള പുതുപ്പള്ളി, കോട്ടയം മണ്ഡലങ്ങളിലെ സദസുകളിലേക്കും ജനങ്ങള്‍ ഒഴുകിയെത്തി. ഇന്ന് കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലാണ് സദസ്. കുറവിലങ്ങാട് പള്ളി പാരീഷ് ഹാളിലും, വൈക്കം ബീച്ച് മൈതാനത്തും നടക്കുന്ന പരിപാടികള്‍ക്ക് ശേഷം ആലപ്പുഴ ജില്ലയിലേക്ക് കടക്കും. വൈക്കം തവണക്കടവ് ജങ്കാര്‍ സര്‍വീസിലാണ് മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് പോകുന്നത്.