play-sharp-fill
കോട്ടയം സ്വദേശിനി മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ എന്ന് പോലീസ്

കോട്ടയം സ്വദേശിനി മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ എന്ന് പോലീസ്

സ്വന്തം ലേഖകൻ

കോട്ടയം: ചങ്ങനാശേരി സ്വദേശിനിയായ 20കാരിയെ ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മുംബൈ പനവേലിലെ റെസിഡൻഷ്യൽ കോംപ്ലക്സിലെ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അപകടശേഷം നടത്തിയ അന്വേഷണത്തിൽ സാഹസിക സ്റ്റണ്ട് ആണ് മരണത്തിലെത്തിച്ചതെന്ന് പോലീസ് അറിയിച്ചു. റോസ്മേരി നിരീഷ് എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. പെണ്‍കുട്ടി സ്റ്റണ്ട് പ്രാക്ടീസിനിടെ അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയായിരുന്നു എന്നാണ് സൂചന.


അമിറ്റി യൂണിവേഴ്‌സിറ്റിയിലെ ഫാഷന്‍ ഡിസൈനിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. ശനിയാഴ്ച സുഹൃത്ത് സംബിത് ലംബുവിന്റെ എട്ടാം നിലയിലെ ഫ്ലാറ്റില്‍ കോളേജ് പ്രോജക്റ്റിനായി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മാണം നടക്കുകയായിരുന്നു. ഇതേ സമുച്ചയത്തിലെ മറ്റൊരു കെട്ടിടമായ ‘മാരിഗോള്‍ഡിന്റെ’ 11-ാം നിലയിലാണ് റോസ്മേരി താമസിച്ചിരുന്നത്. പക്ഷേ അന്നു രാത്രി ലംബുവിന്റെ താമസസ്ഥലത്തായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാവിലെ 11 മണിയോടെ യുവതിയെ കെട്ടിട സമുച്ചയ പരിസരത്തു വീണുകിടക്കുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ലംബുവിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് സുഹൃത്ത് വീണ വിവരം അറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

പന്‍വേല്‍ താലൂക്ക് പോലീസ് നടത്തിയ അന്വേഷണത്തില്‍, ബാല്‍ക്കണിയുടെ പുറംഭാഗത്ത് കെട്ടിയ നിലയില്‍ താല്‍ക്കാലിക ബെഡ്ഷീറ്റ് കയര്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍, യുവതിയുടെ മറ്റ് സഹപാഠികള്‍ ഏഴാം നിലയിലാണ് താമസിച്ചിരുന്നത് എന്ന് കണ്ടെത്തി. വാരാന്ത്യത്തില്‍ അവര്‍ സ്ഥലത്തില്ലായിരുന്നു.

ശനിയാഴ്ച ലംബുവും മറ്റ് സുഹൃത്തുക്കളും എട്ടാം നിലയിലെ ഫ്ലാറ്റില്‍ ഷൂട്ടിംഗ് തിരക്കിലായിരിക്കുമ്ബോള്‍, യുവതി ബെഡ്ഷീറ്റ് കൊണ്ട് കയര്‍ തീര്‍ത്ത് ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ കയറി സാഹസിക സ്റ്റണ്ടിന് ശ്രമിച്ചിരുന്നു. തുടര്‍ന്ന് സ്ലൈഡിംഗ് വിന്‍ഡോകള്‍ തുറന്ന് ഹാളില്‍ പ്രവേശിച്ച്‌ പുറത്തിറങ്ങി. പിന്നീട് എല്ലാവരെയും അമ്ബരപ്പിച്ചുകൊണ്ട് മെയിന്‍ ഡോറില്‍ നിന്ന് എട്ടാം നിലയിലെ ഫ്ലാറ്റിലേക്ക് മടങ്ങി.

“ഞായറാഴ്‌ച രാവിലെയും യുവതി അതേ സ്റ്റണ്ടിന് ശ്രമിക്കുകയായിരുന്നുവെന്ന് കരുതുന്നു. പിടി നഷ്ടപ്പെട്ടതും താഴേക്കു പതിക്കുകയായിരുന്നിരിക്കാം. പ്രഥമദൃഷ്ട്യാ, മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ല. അന്വേഷണം തുടരുകയാണ്. ഞങ്ങള്‍ അപകടമരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്, “പന്‍വേല്‍ താലൂക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഇന്‍സ്പെക്ടര്‍ ജഗദീഷ് ഷെല്‍ക്കര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോട്ടയത്തെ വ്യവസായിയായ നിരീഷ് തോമസിന്റെ മകളാണ്. 17 വയസ്സുള്ള ഒരു സഹോദരനും ആറ് വയസ്സുള്ള സഹോദരിയും ഉണ്ട്. “കുടുംബം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. ഇത് ആത്മഹത്യയല്ലെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോള്‍,” എന്ന് യുവതിയെ അറിയാവുന്ന പന്‍വേല്‍ മലയാളി സമാജം വൈസ് പ്രസിഡന്റും സെന്റ് ജോര്‍ജ് പള്ളി ട്രസ്റ്റിയുമായ സണ്ണി ജോസഫ് പറഞ്ഞു.