കോട്ടയം ചിങ്ങവനത്തെ ബാറിലെ ജീവനക്കാരന്റെ പണവും മൊബൈലും മോഷ്ടിച്ച് മുങ്ങി; കള്ളൻ പത്ത് വർഷത്തിന് ശേഷം പിടിയിൽ

Spread the love

 

കോട്ടയം : മോഷണ കേസിലെ പ്രതി 10 വർഷത്തിനുശേഷം പോലീസിന്റെ പിടിയിൽ അസം സ്വദേശിയായ ഇസ്മയിൽ അലി (32) എന്നയാളെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 2013 ൽ ചിങ്ങവനത്ത് ബാറിലെ ജീവനക്കാരനായിരുന്ന ഇയാൾ തന്റെ കൂടെ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ബാഗിൽ നിന്നും പണവും, മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

 

 

 

 

 

 

തുടർന്ന് ചിങ്ങവനം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ഈ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവില്‍ പോവുകയായിരുന്നു. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ അസമില്‍ നിന്നും പിടികൂടുകയായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.ഐ ഷാജിമോൻ സി.കെ, സി.പി.ഓ മാരായ അനുരൂപ്, പ്രിൻസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.