
സ്വന്തം ലേഖകൻ
കോട്ടയം: ബ്ളേഡ് മാഫിയ തലവൻ മാലം സുരേഷ് സ്ഥലം നികത്തിയ പാടം പൂർവ സ്ഥിതിയിലാക്കാനുള്ള നീക്കത്തിന് പിന്നിൽ ഹർജിക്കാരുടെ നിർണ്ണായക ഇടപെടൽ. സ്ഥലം പൂർവ സ്ഥിതിയിലാക്കാൻ പണമില്ലെന്നും ആറ് ലക്ഷം രൂപ ഇതിന് ആവശ്യമുണ്ടെന്നുമായിരുന്നു കോടതിയിൽ സർക്കാർ നിലപാട്. എന്നാൽ , ഈ തുക കെട്ടിവയ്ക്കാൻ തയ്യാറാണ് എന്ന് ഹർജിക്കാർ നിലപാട് എടുത്തതോടെ ആണ് മാലം സുരേഷിൻ്റെ സർവ സ്വാധീനവും പൊളിഞ്ഞത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതർ പൊലീസ് സംരക്ഷണത്തിൽ എത്തി ഇന്നലെ കയ്യേറ്റം ഒഴിപ്പിച്ചത്. അനധികൃതമായി നികത്തിയ പാടം പുനസ്ഥാപിക്കണമെന്നുള്ള കോടതി വിധി നേരത്തെ ജില്ലാ ഭരണ കൂടം നടപ്പാക്കിയിരുന്നില്ല. വിധി നടപ്പാക്കി ഇല്ലെങ്കിൽ ജില്ലാ കളക്‌ടർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നുമുള്ള ഹൈക്കോടതി ജഡ‌്‌ജി മുഹമ്മദ് മുസ്‌തഫയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അതിവേഗം സ്ഥലം നികത്തി പഴയ രൂപത്തിലാക്കാനുള്ള നടപടി ആയത്. മണർകാട് മാലത്തെ സുരേഷിൻ്റെ വീടിനോടു ചേർന്നുള്ള 40 സെൻ്റ് പാടം നികത്തിയത് സംബന്ധിച്ചുള്ള പരാതിയിലാണ് ഇപ്പോൾ നടപടിയായിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2012 ലായിരുന്നു കേസിനാസ്‌പദമായ സംഭവങ്ങളുടെ തുടക്കം. മാലം സുരേഷ് ഇവിടെ വീട് നിർമ്മിച്ച് താമസം തുടങ്ങുകയായിരുന്നു. ഈ വീട് സുരേഷ് നിർമ്മിച്ചത് പാടം നികത്തിയാണ് എന്ന് ആരോപിച്ച് ഒരു വിഭാഗം കർഷകർ ജില്ലാ ഭരണകൂടത്തിനും റവന്യു അധികൃതർക്കും പരാതി നൽകി. വില്ലേജ് അധികൃതരും, കൃഷി വകുപ്പും നടത്തിയ പഠനത്തിൽ കയ്യേറ്റം കണ്ടെത്തുകയായിരുന്നു. കയ്യേറ്റം കണ്ടെത്തിയെന്നും, മണ്ണ് നീക്കം ചെയ്‌തു പാടം പുനസ്ഥാപിക്കണമെന്നും ആർ.ഡി.ഒ റിപ്പോർട്ട് നൽകി. എന്നാൽ, മാറി മാറി വന്ന കളക്‌ടർമാർ റിപ്പോർട്ട് നടപ്പാക്കാൻ തയ്യാറായില്ല. ഇതേ തുടർന്നു, പരാതിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് കേട്ട ഹൈക്കോടതി സ്ഥലം പൂർവ സ്ഥിതിയിലാക്കാൻ ജില്ലാ ഭരണകൂടത്തിനും സർക്കാരിനും നിർദേശം നൽകി. എന്നാൽ, 2016 ആയിട്ടും ഇത് നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല. സ്ഥലത്ത് പാടം പുനസ്ഥാപിക്കുന്നതിനു സർക്കാരിൻ്റെ പക്കൽ പണമില്ലെന്നായിരുന്നു വാദം. ഇതേ തുടർന്നു പരാതിക്കാർ തന്നെ പണം കെട്ടി വയ്‌ക്കാൻ തയ്യാറാണെന്നറിയിച്ചു.. ഇതിൻ്റെ അടിസ്ഥാനത്തിൽ പരാതിക്കാർ പണം കെട്ടി വയ്‌ക്കുകയും, സ്ഥലം ഉടമയിൽ നിന്നും പണം തിരികെ പിടിച്ചു പൂർവ്വസ്ഥിതിയിലാക്കിയാൽ മതിയെന്നു നിർദേശിക്കുകയും ചെയ്‌തു. എന്നിട്ടും ജില്ലാ ഭരണകൂടം സ്ഥലം തിരികെ പിടിക്കാൻ നടപടിയെടുത്തില്ല. ഇതേ തുടർന്നു അടിയന്തരമായി നടപടി സ്വീകരച്ചില്ലെങ്കിൽ ജില്ലാ കളക്‌ടറെ വിളിച്ചു വരുത്തേണ്ടി വരുമെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഇതേ തുടർന്നാണ് അടിയന്തരമായി സ്ഥലം ഏറ്റെടുക്കുന്നതിനു നടപടിയെടുത്തത്.
ഇന്നലെ ഉച്ചയോടെ സബ് കളക്ടർ, എൽ.എ തഹസീൽദാർ ഷൈജു പി.ജേക്കബ്, മണർകാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. തുടർന്നു പരിശോധന നടത്തിയ ശേഷം കയ്യേറ്റം കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ജെ.സി.ബിയും ടിപ്പറും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്‌തത്.