
കോട്ടയം: തെരുവ് നായ്ക്കളുടെ ആക്രമണം കോട്ടയത്ത് വർധിച്ചു. രണ്ട് ആടുകളെ തെരുവ് നായ്ക്കൾ കടിച്ചു കീറി. നാട്ടുകാർ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ആടുകളെ കൊല്ലുമായിരുന്നു. കുമ്മനം ഇളങ്കാവ് കോട്ട പാടത്തിന് സമീപത്തെ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആട്ടിൻകുട്ടികൾക്ക് തെരുവു നായ്ക്കളുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
നാലുമാസം പ്രായമുള്ള ആടുകളെയാണ് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചത്. ആടിൻ്റെ തുട ഭാഗം കടിച്ചുപറിച്ചു. വീടിനു സമീപത്ത് പുല്ലു മേയാനായി തള്ളയാടിനൊപ്പം കെട്ടിയിരുന്ന ആടുകളാണ് തെരുവുനായ്ക്കൾ കൂട്ടമായി എത്തി ആക്രമിച്ചത്.
ആടുകളുടെ കൂട്ടക്കരച്ചിൽ കേട്ട് സമീപവാസികൾ എത്തി നായ്ക്കളെ ഓടിച്ചാണ് ആടുകളെ രക്ഷിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ആടുകളെ കോടിമത മൃഗാശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം മുറിവ് ഭാഗങ്ങൾ മരുന്ന് വെച്ച് കെട്ടിയിരിക്കുകയാണ്. കഴിഞ്ഞദിവസവും ഇതേ വീടിന് സമീപത്ത് സമാനമായി മറ്റൊരാടിനെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു.
ഉപജീവനമാർഗ്ഗമായി വളർത്തുന്ന ആടുകൾക്കും , കോഴികൾക്കും നേരെ തെരുവ് നായ്ക്കളുടെ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ആടുവളർത്തലും കോഴി വളർത്തലും പൂർണമായും ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കർഷകർ.
പ്രഭാത സവാരിക്ക് പോകുന്നവർക്ക് നേരെയും വഴിയാത്രക്കാരുടെ നേരെയും തെരുവുനായ്ക്കൾ ആക്രമിക്കുക പതിവായിരിക്കുകയാണ് ഈ പ്രദേശത്ത് .



