
ഗാന്ധിനഗർ: മെഡിക്കല്‍ കോളജ് ടാക്സി സ്റ്റാൻഡിന്‍റെ പരിസരത്ത് കടകള്‍ ഇരിക്കുന്ന സ്ഥലത്തിന് അവകാശവാദവുമായി ആർപ്പൂക്കര പഞ്ചായത്തും കോട്ടയം നഗരസഭയും.
ഇവിടെയുള്ള കടമുറികള്‍ പൊളിച്ചുമാറ്റുന്നതിന് ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ എത്തിയതിനൊപ്പം കോട്ടയം നഗരസഭാ അധികൃതരും സ്ഥലത്തെത്തി. തുടർന്നാണ് തർക്കം ഉടലെടുത്തത്.
നഗരസഭയുടെയും പഞ്ചായത്തിന്‍റെയും ആസ്തിയില്‍ പത്തോളം കടകളിരിക്കുന്ന ഈ സ്ഥലം ഉള്‍പ്പെട്ടിട്ടുണ്ടെന്നു നഗരസഭാ ചെയർപേഴ്സണ്‍ പറഞ്ഞു. നിലവില്‍ കടകളുടെ ലൈസൻസ് പുതുക്കി നല്‍കുന്നത് നഗരസഭയാണ്. മുമ്പ് നഗരസഭയെ കക്ഷി
ചേർക്കാതെ ആർപ്പൂക്കര പഞ്ചായത്ത് ഈ സ്ഥലത്തിന് അവകാശവാദമുന്നയിച്ച് ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്ബാദിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. സ്ഥലം തങ്ങളുടേതാണെന്ന് നഗരസഭയും അതല്ല, പഞ്ചായത്തിന്‍റേതാണെന്നുമുള്ള തർക്കമാണ് ഇപ്പോള്‍ രൂക്ഷമായിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുമ്പ് ഇവിടെ ഉണ്ടായിരുന്ന കച്ചവടക്കാരെ 2020ന് ശേഷം ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ പുതിയ കെട്ടിടം പണിത് ആ കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. ഈ സമയം കടകള്‍ പൊളിച്ചു നീക്കുന്നതിന് തടസം ഉണ്ടാക്കില്ലെന്നു സൂചിപ്പിപ്പ് കച്ചവടക്കാർ ആർപ്പൂക്കര പഞ്ചായത്തില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. നിലവില്‍ മറ്റു ചിലരാണ് ഇവിടെ കടകള്‍ നടത്തുന്നത്. ഈ കടകള്‍ പൊളിച്ചുനീക്കാൻ ആർപ്പൂക്കര പഞ്ചായത്ത് അധികൃതരെത്തിയപ്പോഴാണ് സ്ഥലം തങ്ങളുടെ പരിധിയില്‍പ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി നഗരസഭാ അധികൃതർ രംഗത്തുവന്നത്.
ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് ദീപാ ജോസിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതരും നഗരസഭാ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ നഗരസഭാ അധികൃതരും സ്ഥലത്തുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ കടകള്‍ പൊളിച്ചുനീക്കുകയെന്ന നിലപാടില്‍നിന്ന് ആർപ്പൂക്കര പഞ്ചായത്ത് പിൻവാങ്ങി. വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കാനാണ് ഇരു വിഭാഗത്തിന്‍റെയും തീരുമാനം. ഗാന്ധിനഗർ പോലീസും സ്ഥലത്തെത്തിയിരുന്നു.