കാലവർഷം: കോട്ടയം കടുത്തുരുത്തിയിലും പരിസരങ്ങളിലും കൃഷി നാശം വ്യാപകം: നിരവധി വീടുകളും തകർന്നു.

Spread the love

കടുത്തുരുത്തി: ശക്തമായ മഴയിലും കാറ്റിലും കടുത്തുരുത്തിയിലും സമീപ പ്രദേശങ്ങളിലും ഇന്നലെ വ്യാപക നാശനഷ്ടമുണ്ടായി.
വിവിധയിനം കൃഷികളും നശിച്ചു. മൂവാറ്റുപുഴയാര്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളില ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്. മഴയ്ക്കു ശമനമുണ്ടായില്ലെങ്കില്‍ താഴ്ന്ന ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്.

ഇന്നലെ പകല്‍ പലയിടത്തും ഒറ്റപ്പെട്ട മഴയാണുണ്ടായിരുന്നത്. മരം വീണ് വീടുകള്‍ക്ക് നാശമുണ്ടായി. പെരുവ ചെത്തുകുന്ന് ഭാഗത്ത് ഇടപ്പറമ്ബില്‍ ഗോപിയുടെ വീടിനു മുകളിലേക്ക് റബര്‍മരം വീണ് വീടിന്‍റെ ഷീറ്റുകള്‍ നശിച്ചു. ഭിത്തിക്കും കേടുപാടുണ്ടായി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഏനാദി ഷീബാഭവനില്‍ കെ.കെ. ഗോപി ദാസിന്‍റെ വീടിനു മുകളിലേക്ക് ഇന്നലെ ഉച്ചയ്ക്കുശേഷം മരം വീണ് അടുക്കള ഭാഗത്തെ ഓടും ഷീറ്റുകളും തകര്‍ന്നു.

തലയോലപ്പറമ്ബ് ഇല്ലിത്തൊണ്ട് ഭാഗത്ത് ചോഴാഞ്ചേരിക്കാലായില്‍ ജിമ്മിയുടെ ഓട് മേഞ്ഞ വീടിന്‍റെ മേല്‍ക്കൂരയുടെ ഉത്തരം ഉള്‍പ്പെടെ വീടിനുള്ളിലേക്ക് ഇടിഞ്ഞുവീണു. രണ്ടു ദിവസം മുമ്ബുണ്ടായ ശക്തമായ മഴയിലും കാറ്റിലും വീടിന്‍റെ ഭിത്തിക്ക് വിള്ളല്‍ വന്നതോടെ ഭാര്യ ലൈസമ്മയും മകന്‍ ജെയ്സണും ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റബര്‍ ടാപ്പിങ് തൊഴിലാളിയായ ജിമ്മി സമീപത്ത് തന്നെയുള്ള മറ്റൊരു ബന്ധുവിന്‍റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഓട് ഉള്‍പ്പടെ നിലംപൊത്തി വീടിനുള്ളില്‍ ഉണ്ടായിരുന്ന ഫര്‍ണീച്ചറുകളും പാത്രങ്ങളും പൂര്‍ണമായി നശിച്ചു. ഇനി സ്വന്തം വീട്ടില്‍ കയറിക്കിടക്കാന്‍ എന്തുചെയ്യുമെന്നറിയാതെ പകച്ച്‌ നില്‍ക്കുകയാണ് നിര്‍ധന കുടുംബം. ലൈനിലേക്ക് മരം വീണ് തകരാറിലായ വൈദ്യുതബന്ധം പലയിടത്തും കെഎസ്‌ഇബിക്കു പൂര്‍ണമായും പുന:സ്ഥാപിക്കാനായിട്ടില്ല.

മൂവാറ്റുപുഴയാറിന്‍റെ കൈവഴി കരകവിഞ്ഞു

വടയാർ: മഴയ്ക്കൊപ്പം കിഴക്കൻവെള്ളത്തിന്‍റ വരവും ശക്തിപ്പെട്ടതോടെ മൂവാറ്റുപുഴയാറിന്‍റെ കൈവഴി കരകവിഞ്ഞു. പുഴയുടെ കൈവഴി കരകവിഞ്ഞ് റോഡും വെള്ളത്തില്‍ മുങ്ങി. വടയാർ മുട്ടുങ്കലിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ കടകള്‍ അടച്ചു. മുട്ടുങ്കല്‍ വാഴമനത്തോട് കരകവിഞ്ഞതോടെ തോട്ടരികിലെ വീടുകളും വെള്ളത്തിലായി. വാഴമന മുട്ടുങ്കല്‍ റോഡും വെള്ളത്തില്‍ മുങ്ങിയതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും ദുരിതത്തിലായി.

കൃഷിനാശം

കല്ലറ മുണ്ടാറില്‍ പുത്തന്‍തറയില്‍ രമണന്‍റെ വിളവെടുക്കാറായ 150 ഏത്തവാഴകള്‍ കാറ്റില്‍ നിലംപൊത്തി. പ്രസന്നന്‍ പുത്തന്‍ വീട്ടിലിന്‍റെയും ഷാജി എച്ചിക്കരി, ഉത്തമന്‍ കണ്ണംപുഞ്ചയില്‍ എന്നിവരുടെ കുലച്ചതും കുലയ്ക്കാത്തതുമായ ഏത്തവാഴക്കൃഷിയും നശിച്ചു. മുണ്ടാറില്‍ 10 ഏക്കറിലധികം കപ്പ കൃഷിത്തോട്ടത്തില്‍ വെള്ളം കയറി. മുളക്കുളത്ത് ചാലപ്പുറത്ത് രാജു തോമസിന്‍റെ കുലച്ച 110 ഏത്തവാഴകളും മധുരംകോട്ടില്‍ ബാബുവിന്‍റെ 100 വാഴകളും കാറ്റില്‍ നിലംപൊത്തി. ഞീഴൂരില്‍ ഉള്ളാട്ടില്‍ വിശ്വനാഥന്‍റെ ഏത്തവാഴകളും ഒടിഞ്ഞ് നശിച്ചു. ജാതി, കപ്പ, പച്ചക്കറി കൃഷികളും വാഴ കൃഷിക്കൊപ്പം പലയിടത്തും നശിച്ചു.

വീട് തകർന്നു

തലയോലപ്പറമ്പ്: ശക്തമായ കാറ്റിലും മഴയിലും നിർധന കുടുംബത്തിന്‍റെ ഓടുമേഞ്ഞ വീടിന്‍റെ മേല്‍ക്കൂര നിലംപൊത്തി. തലയോലപ്പറമ്ബ് ഇല്ലിത്തൊണ്ട് ചോഴാഞ്ചേരിക്കാലായില്‍ ജിമ്മിയുടെ വീടിന്‍റെ മേല്‍ക്കൂരയാണ് ഉത്തരം ഉള്‍പ്പെടെ ഇടിഞ്ഞുവീണത്. മഴയില്‍ വീടിന്‍റെ ഭിത്തിക്ക് വിള്ളല്‍ വന്നതോടെ റബർ ടാപ്പിംഗ് തൊഴിലാളിയായ ജിമ്മിയും ഭാര്യ ലൈസമ്മയും എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച മകൻ ജെയ്സണും ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നതിനാല്‍ ആളപായമൊഴിവായി.

വീട്ടിലെ ഫർണിച്ചറും പാത്രങ്ങളും പൂർണമായി നശിച്ചു. വീട് നഷ്ടമായതോടെ അന്തിയുറങ്ങാൻ ഇടമില്ലാതായതിന്‍റെ നൊമ്ബരത്തില്‍ നെഞ്ച് തകർന്നു നില്‍ക്കുകയാണ് നിർധന കുടുംബം.

യോഗം ചേർന്നു

വൈക്കം: കാലവർഷക്കെടുതികള്‍ വിലയിരുത്തുന്നതിനും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് സി.കെ. ആശ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു.
വൈക്കം താലൂക്ക് കോണ്‍ഫറൻസ് ഹാളില്‍ നടന്ന യോഗത്തില്‍ വൈക്കം തഹസില്‍ദാരും വിവിധ വകുപ്പ് മേധാവികളും തദ്ദേശ സ്വയംഭരണ മേധാവികളും വില്ലേജ് ഓഫീസർമാരുമടക്കമുള്ള ഉദ്യോഗസ്ഥന്മാർ പങ്കെടുത്തു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെയും കാറ്റിനെയും തുടർന്നുണ്ടായ വൈദ്യുത തടസങ്ങള്‍ അടക്കമുള്ള ബുദ്ധിമുട്ടുകള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കാൻ യോഗത്തില്‍ തീരുമാനമായി. കൂടാതെ കാലവർഷവുമായി ബന്ധപ്പെട്ടുണ്ടാകാൻ സാധ്യതയുള്ള കെടുതികള്‍ നേരിടാൻ ആവശ്യമായ മുന്നൊരുക്കങ്ങള്‍ വകുപ്പുതലത്തില്‍ നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു.