
കുറവിലങ്ങാട്:മലയാളികളുടെ ചക്ക പ്രേമം തീർന്നിട്ടില്ല അത് ശരി വെക്കുന്ന വാർത്തയാണ് കുറവിലങ്ങാട് നിന്ന് കേൾക്കുന്നത്. ഒരു ചക്കയ്ക്ക് 3600 രൂപ. വെറും രണ്ടുകിലോയോളം തൂക്കം വരുന്ന ചക്കയ്ക്കാണ് ഈ ഡിമാൻഡ്.
മേജർ ആർക്കി എപ്പിസ്‌കോപ്പല്‍ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടനകേന്ദ്രത്തില്‍ എട്ടുനോമ്ബാചരണത്തോടനുബന്ധിച്ച് നടത്തിയ കർഷകദിനത്തില്‍ സമർപ്പിച്ച ചക്കയാണ് 3600 രൂപയ്ക്ക് ലേലത്തില്‍ വാങ്ങിയത്.
കർഷകദിനാചരണത്തിന്‍റെ ഭാഗമായി പള്ളിയുടെ കൃഷിയിടത്തില്‍നിന്ന് സമർപ്പിച്ച ചക്കയാണ് 3600 രൂപയ്ക്ക് ലേലംകൊണ്ടത്. ആർച്ചുപ്രീസ്റ്റും സഹവൈദികരും പള്ളിയുടെ കൃഷിയിടത്തില്‍നിന്നുള്ള കാർഷികവിഭവങ്ങള്‍ സമർപ്പിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാമപുരം സ്വദേശിയായ സാബു 2500 രൂപയ്ക്ക് ചക്ക വാങ്ങി വീണ്ടും പള്ളിയില്‍ സമർപ്പിച്ചു. രണ്ടാമത് നടത്തിയ ലേലത്തില്‍ ചങ്ങനാശേരി അതിരൂപതയിലെ കട്ടച്ചിറ സ്വദേശി 1100 രൂപയ്ക്ക് ലേലത്തില്‍ ചക്ക വാങ്ങിയതോടെയാണ് ഒരു ചക്കയുടെ വില 3600 രൂപയിലെത്തിയത്.
കർഷകദിനത്തില്‍ കാർഷിക വിഭവങ്ങളായും പണമായും ലഭിച്ച മുഴുവൻ തുകയും ഇടവകയുടെ കാരുണ്യപ്രവർത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ആർച്ച്‌പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി അറിയിച്ചു