
പെരുവന്താനം: കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കും, ആക്രമിക്കാൻ പാഞ്ഞടുക്കും…കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടുകയാണ് പെരുവന്താനം നിവാസികൾ.കാട്ടുപന്നികൾ ജനവാസമേഖലയിൽ അത്രയേറെ നാശമാണ് വരുത്തുന്നത്.
പെരുവന്താനംകാർ ഭീതിയോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. കഴിഞ്ഞദിവസം തുമരംമുടിയിൽ ടി.എ.ഷെഫീക്കിന്റെ വീട് തകർത്ത കാട്ടുപന്നി സമീപത്തെ പുരയിടത്തിൽ നിന്ന വീട്ടമ്മയേയും ഇടിച്ചിട്ടു.
സമീപത്തെ വീടിന്റെ മുറ്റത്ത് നിന്ന് ഷെഫീക്കിന്റെ വീടിന് മുകളിലേക്ക് കാട്ടുപന്നി ചാടുകയായിരുന്നു. അകത്തേക്ക് വീണ കാട്ടുപന്നി ഷെഫീക്കിന്റെ വീട്ടിൽ വ്യാപക നാശം വരുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് ഷെഫീക്കിന്റെ മക്കളായ മുഹമ്മദ് അമീൻ, മുഹമ്മദ് ആതിൽ എന്നിവരും ഭാര്യ ജാസ്മിനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാട്ടുപന്നി ഇടിച്ചിട്ട പ്രദേശവാസി ഹസീന ഏബ്രഹാമിന് പരിക്കുണ്ട്.
പകൽസമയത്ത് പോലും പ്രദേശത്ത് കാട്ടുപന്നിക്കൂട്ടം തമ്പടിക്കുന്നുണ്ട്. ഇതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ തന്നെ ഭയമാണ്. കൃഷിയും മറ്റും കുത്തിമറിയ്ക്കുന്നത് നാട്ടുകാർക്ക് നിസഹായരായി നോക്കിനിൽക്കാനേ കഴിയുന്നുള്ളൂ.
കപ്പ, ചേന, വാഴ, റബർ, തെങ്ങ് അടക്കമുള്ളവ കാട്ടുപന്നിക്കൂട്ടം കുത്തിനശിപ്പിക്കുകയാണ്. പലപ്പോഴും കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
വനംവകുപ്പിൽ പരാതി നൽകിയാലും യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
ടാപ്പിംഗ് നടക്കാത്ത റബർ തോട്ടങ്ങളിലും കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളിലുമാണ് കാട്ടുപന്നിക്കൂട്ടം തമ്പടിക്കുന്നത്. വനംവകുപ്പ് പ്രശ്നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ സമരത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം



