
കോട്ടയം: കാലാവസ്ഥ മാറ്റത്തിൽ ജില്ലയിൽ പനിബാധിതരും ഏറുകയാണ്. ചെറുചൂടോടെയാണ് തുടക്കം. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും, തലവേദനയും, ചുമയും മാറാൻ ആഴ്ചകളെടുക്കും.
ശരാശരി ഒരു ദിവസം 500 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലും ചികിത്സ തേടിയവരുടെ എണ്ണം കൂട്ടിയാൽ ഇനിയും ഉയരും.
കുട്ടികളിൽ 6 ദിവസം വരെ പനി നീണ്ടു നിൽക്കുന്നതായി ശിശുരോഗവിദഗ്ദ്ധർ പറയുന്നു. കൊതുക് ശല്യം വർദ്ധിച്ചതോടെ ഡെങ്കിപ്പനിയുടെ ഭീഷണിയും നിലനിൽക്കുന്നു. ഇപ്പോൾ പകൽ താപനില 30 – 35 ഡിഗ്രി സെൽഷ്യസ് ആണ്. ഈ സാഹചര്യത്തിൽ ദീർഘനേരം വെയിലേൽക്കുന്നത് ഒഴിവാക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൂട് കൂടിയതോടെ ചിക്കൻ പോക്‌സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെറിയൊരു ജലദോഷപ്പനിയായി ആരംഭിക്കുന്ന ചിക്കൻപോക്‌സ് പിന്നീട് പനി, തൊണ്ടവേദന, വിശപ്പില്ലായ്മ,ചുമ, തലവേദന എന്നിവയോടുകൂടി മൂന്നു ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ വേദനയോടുകൂടിയ ചുവന്ന പാടുകളും ചൊറിച്ചിലോടുകൂടിയ തിണർപ്പുകളുമായി മാറും.
പനി ബാധിച്ചാൽ പൂർണ വിശ്രമമാണ് ആവശ്യം. ചൂടുവെള്ള ധാരാളം കുടിക്കണം. കഫക്കെട്ടിൽ നിറവ്യത്യാസം വന്നാൽ ചികിത്സ തേടണം.



