
മുണ്ടക്കയം : കാടുപിടിച്ച് കിടക്കുന്ന എസ്റ്റേറ്റ് മേഖലകളും, തകർന്നു കിടക്കുന്ന റോഡുകളും മറയാക്കി കോട്ടയത്തെ മലയോര മേഖലയിൽ വ്യാജ മദ്യ നിർമാണം തകൃതി.
ചാരായവാറ്റ് കേന്ദ്രങ്ങളും, വ്യാജവും പെരുകിയതോടെ എക്സൈസ് പരിശോധന ഊർജ്ജിതമാക്കി.കോരുത്തോട്, പെരുവന്താനം, കൂട്ടിക്കൽ, മുണ്ടക്കയം അടക്കമുള്ള പഞ്ചായത്തുകളിലാണ് വ്യാജമദ്യ നിർമാണം കൂടുതൽ. വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം തമ്പടിക്കുന്നത്.
പെരുവന്താനം പഞ്ചായത്തിലെ ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിൽ ഏക്കറുകണക്കിന് സ്ഥലമാണ് കാടുപിടിച്ചു കിടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുകുമൺ – മങ്കടവ് ഭാഗത്ത് കൊക്കോ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന 490 ലിറ്റർ കോടയും, ഗ്യാസ് സിലിണ്ടറും, അടുപ്പും, വാറ്റ് ഉപകരണങ്ങളും എരുമേലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് റ്റോജോ ടി.ഞള്ളിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു.
പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി. തുടർ ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അസി.എക്സൈസ് കമ്മിഷണർ സഞ്ജീവ് കുമാർ.എസ് അറിയിച്ചു.
റെയ്ഡിൽ വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജലി കൃഷ്ണ, സിവിൽ എക്സൈസ് ഓഫീസർ രവിശങ്കർ.എസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് റോയ് വർഗീസ്, ഷെഫീഖ്.എം.എച്ച്, ശ്രീലേഷ്.വി.എസ് എന്നിവർ പങ്കെടുത്തു.
വീടിനുള്ളിലും പുരയിടങ്ങളിലും വാറ്റ് നടത്തുന്ന സംഘവുമുണ്ട്. മുൻ കാലങ്ങളിൽ 100 മുതൽ 200 രൂപ വരെയായിരുന്നു ഒരു ലിറ്റർ വാറ്റിനെങ്കിൽ ഇപ്പോൾ 1500 മുതൽ 2000 രൂപ വരെ കൊടുക്കണം.
ഇടക്കാലത്ത് പൊലീസ് , എക്സൈസ് പരിശോധനയിൽ അയവുവന്നതോടെ വാറ്റു സംഘങ്ങളുടെ എണ്ണവും വർദ്ധിച്ചു. ഓട്ടോറിക്ഷയിലും ഇരുചക്ര വാഹനങ്ങളിലുമാണ് രാത്രികാലങ്ങളിൽ വിവിധ സ്ഥലങ്ങളിലേയ്ക്ക് മദ്യം കടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.
പ്രളയത്തിൽ വ്യാപക നാശനഷ്ടമുണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളി അടക്കമുള്ള മേഖലയിൽ വ്യാജമദ്യ നിർമാണ കേന്ദ്രങ്ങൾ സജീവമാകുന്നതായി സൂചനയുണ്ട്. ഈ മേഖലയിൽ നിന്ന് നിരവധി കുടുബങ്ങൾ മറ്റു സ്ഥലങ്ങളിലേക്കു താമസം മാറ്റിയിരുന്നു.
പൊലീസും എക്സൈസും കടന്നു ചെല്ലാൻ കഴിയാത്ത മേഖലകളിൽ മദ്യം നിർമ്മിച്ച് ഇടനിലക്കാർ മുഖേനയാണ് വില്പന.
വന്യമൃഗങ്ങളുടെ ശല്യം വ്യാപകമായതോടെ ആളുകൾ ഇവിടേക്ക് എത്താത്തതും ഇത്തരക്കാർക്ക് ഗുണകരമാണ്.
കാടുപിടിച്ച് കിടക്കുന്ന എസ്റ്റേറ്റ് മേഖലകളും, തകർന്നു കിടക്കുന്ന റോഡുകളും എല്ലാം ഇവർക്ക് മറയാണ്. വലിയ ജാറുകളിൽ കോട കലക്കി കാടുകൾക്കു ഇടയിൽ സൂക്ഷിക്കും. പരിശോധനയിൽ ഇവയേ കണ്ടു കിട്ടുകയുള്ളൂ.



