
പാലാ: ഉപഭോക്താവിൻ്റെ അനുവാദമില്ലാതെ അക്കൗണ്ടിൻ്റെ ആവറേജ് മിനിമം ബാലൻസ് ബാലൻസ് ഉയർത്തുന്ന നടപടി ആക്സിസ് ബാങ്ക് നിർത്തലാക്കി.
പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഇതു സംബന്ധിച്ചു കേന്ദ്ര ധനമന്ത്രാലയം, റിസർവ്വ് ബാങ്ക് എന്നിവർക്കു പരാതികൾ നൽകിയതിനു പിന്നാലെയാണ് ആവറേജ് മിനിമം ബാലൻസ് ബാങ്ക് സ്വമേധയാ ഉയർത്തുന്ന നടപടി നിർത്തലാക്കിയത്. എബി ജെ ജോസിനെ ഇക്കാര്യം ഇ മെയിലിലൂടെ ആക്സിസ് ബാങ്ക് അറിയിച്ചു.
എബി ജെ ജോസിൻ്റെ ആക്സിസ് ബാങ്ക് അക്കൗണ്ടിൽ സുഹൃത്ത് അയച്ച പണം കുറച്ചുനാൾ കിടന്നപ്പോൾ 5000 എന്ന പരിധി 25000 ത്തിലേയ്ക്ക് ഉയർത്തുകയായിരുന്നു. പിന്നീട് പണം സുഹൃത്തിന് തിരികെ നൽകിയപ്പോൾ മിനിമം ബാലൻസ് പാലിച്ചില്ലെന്ന കാരണത്താൽ 401.93 രൂപ പിഴ ഈടാക്കിയതോടെയാണ് എബി പരാതിയുമായി രംഗത്തുവന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തങ്ങൾ അയച്ച ഇ മെയിലിനു പരിധി ഉയർത്തേണ്ട എന്നു മറുപടി നൽകാത്തതുകൊണ്ട് ബാങ്ക് സ്വയം പരിധി ഉയർത്തുകയാണെന്ന വിചിത്രമായ മറുപടിയാണ് അധികൃതർ പരാതിക്കാരനോട് പറഞ്ഞത്.
തുടർന്നു അനുവാദമില്ലാതെ പണം കവർന്നതിനെതിരെ പോലീസ്, കേന്ദ്ര ധനമന്ത്രാലയം, റിസർവ്വ് ബാങ്ക് എന്നിവർക്കു എബി പരാതി നൽകുകയായിരുന്നു.
നടപടി പിൻവലിച്ചതിനോടൊപ്പം എബിയുടെ അക്കൗണ്ടിൽ നിന്നും പിഴ ആയി ഈടാക്കിയ തുകയും ബാങ്ക് തിരികെ നിക്ഷേപിച്ചു. ഉപഭോക്താവറിയാതെ പണം എടുത്ത് മോഷണമാണെന്നും ഇതിനെതിരെ നടപടി വേണമെന്നും പരാതി നിലനിൽക്കുമെന്നും പരാതിക്കാരൻ പറഞ്ഞു.
ബാങ്ക് പണം തിരികെ നിക്ഷേപിക്കുകയും സ്വയം പരിധി ഉയർത്തുന്ന നടപടി പിൻവലിക്കുകയും ചെയ്തുവെങ്കിലും സംഭവത്തിൽ ഖേദംപ്രകടിപ്പിക്കാൻ തയ്യാറായിട്ടില്ല.
അക്കൗണ്ട് പരിധി സ്വയം ഉയർത്തി ഇതേവിധം ഈടാക്കിയ തുകകൾ മുഴുവൻ ഉപഭോക്താക്കൾക്കും തിരികെ നൽകണമെന്നും എബി ജെ ജോസ് ആവശ്യപ്പെട്ടു.




