
കോട്ടയം: രാമപുരം ചിറക്കൽ കാവ് ദേവീക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിത്തുറന്ന് തിരുവാഭരണത്തിലെ ഗോളകം മോഷണം നടത്തിയ കേസിലെ പ്രതി 8 വർഷത്തിന് ശേഷം കോട്ടയം രാമപുരം പോലീസിന്റെ പിടിയിൽ. ബിജീഷ് എന്ന സാമ്പാർ മണിയാണ്പോലീസിന്റെ പിടിയിലായത്
2017 ലാണ് കേസിന് ആസ്പദമായ സംഭവം. രാമപുരം പോലീസ് സംഭവസ്ഥലത്തു നിന്നും ലഭിച്ച വിരലടയാളം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. അന്വേഷണത്തിൽ നിന്നും പിൻവാങ്ങാൻ പോലീസ് തയ്യാറായിരുന്നില്ല.
2024 ജൂലൈയിൽ ആധുനിക വിരലടയാള സംവിധാനങ്ങളുടെ സഹായത്തോടെ സംഭവസ്ഥലത്തു നിന്നും ലഭിച്ച വിരലടയാളം വിജീഷ് എന്ന സാമ്പാർ മണിയുടെതാണെന്ന് തിരിച്ചറിയുകയായിരുന്നു. മോഷ്ടാവിനെ തിരിച്ചറിഞ്ഞെങ്കിലും അയാളെ കണ്ടെത്തുക എന്നത് പോലീസിന് മുൻപിലെ വലിയൊരു കടമ്പയായിരുന്നു.
ഇയാൾ ഒരു സ്ഥലത്ത് എത്തിയാൽ അവിടെയുള്ള ക്ഷേത്രങ്ങളും പള്ളികളും വിദേശ മദ്യഷാപ്പുകളും നീരിക്ഷിച്ച് രക്ഷപ്പെടാനുള്ള എല്ലാ മാര്ഗങ്ങളും മനസിലാക്കിയാണ് മോഷണം നടത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥിരമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ ചെല്ലുന്ന സ്ഥലങ്ങളിൽ നിന്നും മോഷ്ടിച്ച് എടുക്കുന്ന ഫോൺ ഉപയോഗിക്കുന്നതാണ് രീതി. തമിഴ്നാട്ടിലെ ഊട്ടിയിൽ വിദേശമദ്യഷാപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഇയാളെയും കൂട്ടാളികളെയും പിടകൂടാനുള്ള ശ്രമത്തിൽ പോലീസ് എൻകൗണ്ടറിൽ പോലീസ് വെടിവച്ചാണ് ഇയാളെ പിടികൂടിയത്.
കർണാടകയിലെ വനപ്രദേശങ്ങളിൽ പലസ്ഥലങ്ങളിലായി മാറിമാറി താമസിച്ചു വരികയായിരുന്ന ഇയാളെ കണ്ടെത്തുക എന്നത് ശ്രമകരമായ പണിയായിരുന്നു പോലീസിന്. 2024 ജൂലൈയിൽ പ്രതി ആരാണെന്ന് തിരിച്ചറിഞ്ഞത് മുതൽ തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലായി രാമപുരം പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കർണാടക ബോർഡറിൽ വനപ്രദേശത്ത് സ്വാമി എന്ന പേരിൽ ഇയാൾ താമസിച്ചു വരുന്നുണ്ട് എന്ന് രാമപുരം പോലീസിന് സൂചന ലഭിച്ചു.
പ്രതിയുടെ ഒളിത്താവളം കൃത്യമായി മനസ്സിലാക്കിയ രാമപുരം എസ്.എച്ച്.ഓ യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കർണാടകയിലെ വിരാജ് പേട്ട എന്ന സ്ഥലത്തുനിന്നും സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിൽ വയനാട് കോട്ടയം തിരുവനന്തപുരം ആലപ്പുഴ കോഴിക്കോട് ജില്ലകളിലായി 15ൽ പരം മോഷണം കേസുകളും. തമിഴ്നാട്ടിൽ ആറു മോഷണ കേസുകളും കർണാടകയിൽ രണ്ട് മോഷണ കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്.
ഇയാൾക്കെതിരെ മറ്റു മോഷണ കേസുകൾ ഉണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്.ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം രാമപുരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഭിലാഷ് കുമാർ കെ യുടെ നേതൃത്വത്തിൽ എസ് ഐ അനിൽകുമാർ, എസ്.സി .പി.ഒ വിനീത്, സിപിഒ ശ്യാം മോഹൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളം കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലായി തെളിയാതെ കിടക്കുന്ന പല മോഷണ കേസുകൾക്കും ഇയാൾ പ്രതിയായി വിചാരണ മുടങ്ങി കിടക്കുന്ന കേസുകൾക്കും ഈ അറസ്റ്റ് ഒരു വഴിത്തിരിവാകും.