തൊടുപുഴയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ടിടത്ത് നിന്നായി എംഡിഎംഎയും കഞ്ചാവുമായി ആറുപേർ പിടിയിൽ; സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായി കൊണ്ടുവന്ന ലഹരിമരുന്നുകാളാണ് പിടിച്ചെടുത്തത്; സംഘത്തിൽ കൂടുതൽ പേരെന്ന് സൂചന
സ്വന്തം ലേഖകൻ
ഇടുക്കി: തൊടുപുഴയിൽ വൻ ലഹരിമരുന്നു വേട്ട. രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും കഞ്ചാവും പിടികൂടി.
മുട്ടത്തു നിന്നും കരിമണ്ണൂരിൽ നിന്നുമാണ് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായി കൊണ്ടുവന്ന മയക്കുമരുന്നുകളെല്ലാം പിടിച്ചെടുത്തത്. തൊടുപുഴ ഡി വൈ എസ് പി മധു ബാബുവും സംഘവുമാണ് ലഹരി സംഘത്തെ കുടുക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളേജുകള്‍, ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ തുടങ്ങിയവയുടെ പരിസരങ്ങളില്‍ വ്യാപകമായി കഞ്ചാവും എംഡിഎംഎയും വില്‍പ്പന നടത്തുന്നുണ്ടെന്ന് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. മിക്കയിടങ്ങളും പോലീസ് നിരീക്ഷണത്തിലുമായിരുന്നു.
രണ്ടാഴ്ച്ച മുൻപ് പിടിയിലായ കഞ്ചാവ് വില്‍പ്പനക്കാരാണ് കോളേജിൽ കൊടുക്കാനായി എറണാകുളത്തു നിന്നെത്തുന്ന സംഘത്തെ കുറിച്ചുള്ള വിവരം പോലീസിന് നൽകുന്നത്. തുടർന്ന് നടത്തിയ പരിശോധനയില്‍ രണ്ടിടങ്ങളില്‍ നിന്നായി ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു.
മുട്ടത്തെ പ്രോഫഷണൽ കോളേജില്‍ വില്‍ക്കാനായി എംഡിഎംഎ എത്തിച്ച മുവാറ്റുപുഴ സ്വദേശികളായ നാലുപേരെ മലങ്കര ഡാമിന്‍റെ പരിസരത്ത് നിന്നുമാണ് പിടികൂടിയത്. മുവാറ്റുപുഴ മാറാടി കീരിമടയിൽ ബേസിൽ കൂട്ടിക്കൽ ബൈനസ് വെള്ളൂർകുന്നം അസ്ലം കണ്ടാപറമ്പിൽ വീട്ടിൽ സാബിത്ത് എന്നിവരാണിവര്‍.
വണ്ണപ്പുറത്ത് സ്കൂട്ടറില്‍ വില്‍പ്പന നടത്തുന്നതിനിടെയാണ് രണ്ടു പേർ പിടിയിലായത്. കടവൂർ കുറ്റിനാംകുടിയിൽ അഭിമന്യു തൈമറ്റം പുതുപ്പറമ്പിൽ മനു എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍ കടുതല്‍ പേരുണ്ടെന്നാണ് ആറു പേരില്‍ നിന്നും ലഭിച്ച മൊഴി. ഇതിന‍്റെ അടിസ്ഥാനത്തിലാണ് കണ്ണികളെ കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.