കോട്ടയത്തിന്റെ തിലകക്കുറിയായ തിരുനക്കര ബസ് സറ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ് ഇനി ഓര്‍മ: പൊളിക്കാൻ മാത്രമറിയാവുന്ന കോട്ടയം നഗരസഭ മുൻപ് പൊളിച്ച കെട്ടിടങ്ങളിരുന്ന സ്ഥലമെല്ലാം ഇന്ന് പാർക്കിംഗ് മൈതാനമായി മാറി; തിരുനക്കര സ്റ്റാന്‍ഡിന്റെ ഗതിയും ഇതു തന്നെ; തിരുനക്കര ബസ് സ്റ്റാൻഡിലെ ആദ്യ പരിപാടി നവകേരള സദസ്

Spread the love

 

സ്വന്തം ലേഖകന്‍

 

കോട്ടയം: നഗരത്തിന്റെ തിലകക്കുറിയായ തിരുനക്കര ബസ് സറ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലസ് എതാനും ദിവസങ്ങള്‍ക്കകം ഇല്ലാതാകും. യാതൊരുവിധ മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്. പുതിയ കെട്ടിടം പണിയാനുള്ള ഒരു പദ്ധതിയും തയാറാക്കാതെ, അതിനെക്കുറിച്ചുള്ള ഒരു ചര്‍ച്ച പോലും നടത്താതെയുള്ള ഈ കെട്ടിടം പൊളിക്കല്‍.

 

 

 

തിരുനക്കര ബസ് സ്റ്റാൻഡ് മറ്റ് പല സ്ഥലങ്ങളേയും പോലെ പാര്‍ക്കിംഗ് ഗ്രൗണ്ടായി മാറുമെന്ന കാര്യത്തില്‍ ആർക്കും സംശയം വേണ്ട. ഇതിനു മുന്‍പ് നഗരസഭ കെട്ടിടം പൊളിച്ച സ്ഥലമെല്ലാം ഇപ്പോള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടായി മാറിയിട്ടുണ്ട്. തിരുനക്കര പഴയ പോലീസ് സ്‌റ്റേഷന്‍, പഴയ സസ്യമാര്‍ക്കറ്റ്, കോടിമത എന്നിവിടങ്ങളെല്ലാം പിന്നീട് പാര്‍ക്കിംഗ് ഗ്രൗണ്ടായി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴയ പോലീസ് സ്‌റ്റേഷന്‍ പൊളിച്ചപ്പോള്‍ പറഞ്ഞത് രാജീവ് ഗാന്ധി ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രണ്ടാം ഘട്ടം പണിയുമെന്നാണ്. ഒന്നും നടന്നില്ല. പഴയ സസ്യമാര്‍ക്കറ്റ് കെട്ടിടം പൊളിച്ചിടത്തും പാര്‍ക്കിംഗ് മാത്രം. ഇവിടെ ഉടനടി കെട്ടിടം എന്നായിരുന്നു പ്രഖ്യാപനം.

 

കോടിമത ബസ് സ്റ്റാന്‍ഡിന് അനുവദിച്ച സ്ഥലത്തും പാര്‍ക്കിംഗ് ഗ്രൗണ്ടായി ഉപയോഗിക്കുന്നു . അവിടെയും ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലസ് നിര്‍മിക്കാനായിരുന്നു ആലോചന.

തിരുനക്കര ബസ് സറ്റാന്‍ഡ് പൊളിച്ചാലും ഉടനെയൊന്നും കെട്ടിടം ഉയരില്ല. ഇനിയിപ്പോള്‍ ഗ്രൗണ്ട് ഭാഗത്തെ കെട്ടിടം മാത്രമാണ് പൊളിക്കാനുള്ളത്. ഇത് നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ പൊളിച്ച് മൈതാനമാക്കും.

 

മൈതാനമായാല്‍ വാഹന പാര്‍ക്കിംഗ് ആയിരിക്കും നഗരസഭ ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കും നല്കും. ആദ്യ പരിപാടി സര്‍ക്കാരിന്റെ നവ കേരള സദസ് ആണ്.

 

5000 പേര്‍ക്ക് ഇരിക്കാനുള്ള പന്തല്‍ ഉടന്‍ തായാറാക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. അതു കഴിഞ്ഞാല്‍ സ്വകാര്യ ബസ് കയറ്റി വിടും. രണ്ടു സൈഡിലും പെട്ടികടകളും തട്ടുകടകളും നിറയും.

 

ടാക്‌സി സ്റ്റാന്‍ഡും ഇവിടേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ഇതൊക്കെയാണ് നടക്കാന്‍ പോകുന്നത്. അതല്ലാതെ നഗരസഭ പറയും പോലെ അത്യാധുനിക ഷോപ്പിംഗ് കോംപ്ലക്‌സ് കം ബസ്‌ബേയൊന്നും ഇവിടെ ഉണ്ടാകില്ല. ഇതുവരെ ശരിയായൊരു പ്ലാനും പദ്ധതിയും ഇതിനായി തയാറാക്കിയിട്ടില്ല എന്നതാണ് സത്യം.

 

നഗരസഭ ജൂബിലി സ്മാരക കെട്ടിടം എന്നൊക്കെ പറയുന്നതല്ലാതെ ഒരു ഡിപിആര്‍ പോലും ഇതുവരെ തയാറാക്കിയിട്ടില്ല. ഇതിനെക്കുറിച്ച് കൗണ്‍സില്‍ യോഗത്തില്‍ ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ല.

തിരുനക്കര ബസ് സറ്റാന്‍ഡില്‍ നിന്ന് ഒഴിപ്പിച്ച കടക്കാര്‍ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നഗരസഭാ അധികൃതര്‍ നല്കിയ വാഗ്ദാനം താല്‍ക്കാലിക കെട്ടിടം നിര്‍മിക്കാമെന്നാണ്. 34 താല്‍ക്കാലിക മുറികള്‍ നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് നഗരസഭാ എന്‍ജിനീയര്‍ വിഭാഗം തയാറാക്കിയിട്ടുണ്ട്. കെട്ടിടം പൊളിക്കല്‍ തീര്‍ന്നാലുടനെ താല്‍ക്കാലിക കെട്ടിടം നിര്‍മിച്ചു നല്കണമെന്നാണ് കടക്കാര്‍ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച നിവേദനം കഴിഞ്ഞ ദിവസം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ നല്കിയിരുന്നു. അനുകൂല തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് വ്യാപാരികള്‍.

 

കെട്ടിടം പൊളിക്കല്‍ തുടങ്ങുന്നതിന് ഒരു വര്‍ഷം മുന്‍പേ കടക്കാരെ ഒഴിപ്പിച്ചു. വ്യാപാരികൾക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തിയില്ല. 48 കടയുടമകളും 600ല്‍ അധികം വരുന്ന ജീവനക്കാരും അവരെ ആശ്രയിച്ചു കഴിയുന്നവരും ഇതോടെ വഴിയാധാരമായി.