
സ്വന്തം ലേഖകൻ
കോട്ടയം : മഞ്ഞ പട്ടുടുത്ത് മയില്‍പ്പീലി ചൂടിയ നൂറു കണക്കിന് ഉണ്ണികണ്ണന്‍മാര്‍ കൈകളില്‍ ഓടക്കുഴലുമായി കോട്ടയത്തിന്റെ വീഥികളില്‍ പിച്ചവെച്ചു.
ശ്രീകൃഷ്ണ നാമജപങ്ങളുടെ അകമ്പടിയോടെ ഭജനസംഘങ്ങള്‍, പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍. കലാരൂപങ്ങൾ, വാദ്യമേളങ്ങൾ എന്നിവ മഹാശോഭായാത്രകൾക്ക് അകമ്പടിയേകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര കോട്ടയം നഗരത്തെ അക്ഷരാർത്ഥത്തിൽ അമ്പാടിയാക്കി മാറ്റി.
‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്നതായിരുന്നു ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം.
നാല് മണിയോടെ അരയില്‍ കിങ്ങിണി കെട്ടിയ ബാല്യങ്ങള്‍ നഗരത്തിലേക്ക് ഒഴുകി. രാധാ ഗോപികാമാര്‍, കുചേലന്മാര്‍, വിവിധ ദേവ സങ്കല്‍പങ്ങള്‍ തുടങ്ങിയ വേഷം ധരിച്ച ബാലികാബാലന്മാരും നഗരത്തിന്റെ സൗന്ദര്യമായി മാറി.
കോട്ടയം നഗരത്തില്‍ തളിയിൽക്കോട്ട, അമ്പലക്കടവ്, മുട്ടമ്പലം ,വേളൂര്‍ , .പാറപ്പാടം, കോടിമത,തിരുനക്കര തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിച്ച ശോഭായാത്രകൾ സെന്‍ട്രല്‍ ജംഗ്ഷനില്‍ മഹാശോഭയാത്രയായി സംഗമിച്ചു.
ബാലഗോകുലം സംസ്‌ഥാന ഉപാധ്യക്ഷന്‍ ഡോ.എന്‍. ഉണ്ണികൃഷ്‌ണന്‍ സന്ദേശം നല്‍കി. പിന്നീട് മഹാശോഭായാത്ര തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ സമാപിച്ചു.കുമരകം, പള്ളിക്കത്തോട്, പാമ്പാടി, മണര്‍കാട്, പനച്ചിക്കാട്, കറുകച്ചാല്‍, വൈക്കം, കടുത്തുരുത്തി, കാണക്കാരി, ഏറ്റുമാനൂര്‍, കിടങ്ങൂര്‍, രാമപുരം,പാലാ, പൂഞ്ഞാര്‍, പൊന്‍കുന്നം, എരുമേലി, മുണ്ടക്കയം തുടങ്ങിയ സ്‌ഥലങ്ങളിലും മഹാശോഭായാത്രകള്‍ നടന്നു.