
സ്വന്തം ലേഖകൻ
കോട്ടയം : നഗരസഭാ അധികൃതരുടെ ഒത്താശയോടെ അനധികൃതമായി കെട്ടിപ്പൊക്കിയ രാജധാനി ഹോട്ടലിന്റെ ആർച്ച് ഇടിഞ്ഞ് വീണ് ലോട്ടറി കട ജീവനക്കാരൻ ദാരുണമായി മരിച്ചു. പായിപ്പാട് പള്ളിത്താച്ചിറ കല്ലൂപറമ്പ് വീട്ടിൽ ജിനോ കെ എബ്രാഹാമാണ് ഇന്നലെ രാത്രി മരിച്ചത്.
രാജധാനി ഹോട്ടലിന് മുകളിൽ അനധികൃതമായി നിർമിച്ച കോൺക്രീറ്റ് നിർമ്മാണം കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ലോട്ടറി കടയിലെ ജീവനക്കാരനായ ജിനോയുടെ തലയിലേക്ക് വീഴുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തകർന്ന് വീണത് കാലപ്പഴക്കം മൂലം പൊളിച്ച് കളയാൻ ഹൈക്കോടതി ഉത്തരവിട്ട ഷോപ്പിംഗ് കോംപ്ലക്സിന് ഒപ്പം പണിത കെട്ടിടമാണ്. എന്നാൽ രാജധാനി ഹോട്ടൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന് ബലക്ഷയമില്ലന്നും പൊളിച്ച് കളയേണ്ടന്നും നവീകരിച്ചാൽ മതിയെന്നും നഗരസഭാ അധികൃതർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ഈ തീരുമാനമെടുത്തത്
രാജധാനി ഹോട്ടലിൽ ബാർ തുടങ്ങാൻ അനധികൃതമായി കെട്ടിടം നവീകരിച്ചും സ്ഥല പരിമിതിമൂലം 3504 സ്ക്വയർ ഫീറ്റ് കെട്ടിടം കൂടി അനധികൃതമായി നിർമിച്ചും ലക്ഷങ്ങളാണ് നഗരസഭയിലെ പല കൗൺസിലർമാരും കമ്മീഷനടിച്ചത്.
സ്ക്വയർ ഫീറ്റിന് 150 രൂപ വരെ വാടക വാങ്ങാമെന്ന് റവന്യൂ ഇൻസ്പെക്ടർ റിപ്പോർട്ടെഴുതിയ കെട്ടിടത്തിന് വാങ്ങിയത് 15 രൂപ മാത്രമായിരുന്നു.
ഇതേ കെട്ടിടത്തിനോട് ചേർന്ന് കിടക്കുന്ന പഴയ കൽപക സൂപ്പർ മാർക്കറ്റ് ഇരുന്ന കടമുറികൾ മൂന്ന് വർഷം മുൻപ് ലേലം ചെയ്തത് സ്ക്വയർ ഫീറ്റിന് 110 രൂപയ്ക്കാണ്. കോട്ടയം നഗരത്തിൽ സ്വകാര്യ കെട്ടിടങ്ങൾക്ക് നൂറ് മുതൽ നൂറ്റി അൻപത് വരെയാണ് സ്ക്വയർ ഫീറ്റിന് വാടക നൽകുന്നത്.
രാജധാനി ഹോട്ടൽ ഗ്രൂപ്പിന്റെ കൈവശം 9601 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് നിലവിൽ ഉണ്ടായിരുന്നത് . ഇതിന് സ്ക്വയർ ഫീറ്റിന് 6 രൂപ 60 പൈസ പ്രകാരമാണ് വാടക വാങ്ങുന്നത്. ഇവർക്ക് ത്രീസ്റ്റാർ ബാർ ഹോട്ടൽ തുറക്കുന്നതിനുള്ള സ്ഥലപരിമിതി പരിഹരിക്കുന്നതിനായി പുതുതായി 3504 സ്ക്വയർ ഫീറ്റ് കെട്ടിടം കൂടി നിലവിലുള്ള കെട്ടിടത്തിനോട് കൂട്ടിച്ചേർത്തു.
പുതുതായി പണിത ഈ 3504 സ്ക്വയർ ഫീറ്റ് കെട്ടിടത്തിന് വെറും 15 രൂപയാണ് വാടക വാങ്ങാൻ ധനകാര്യ കമ്മറ്റി ശുപാർശ ചെയ്തത്. എന്നാൽ ലക്ഷങ്ങളുടെ വാടകത്തട്ടിപ്പ് ചൂണ്ടിക്കാണിച്ച് തേർഡ് ഐ ന്യൂസ് വിജിലൻസിനെ സമീപിക്കുകയും, പ്രതിപക്ഷവും ഭരണപക്ഷത്തെ
ഒരു വിഭാഗം കൗൺസിലർമാരും ശക്തമായി എതിർക്കുകയും ചെയ്തതോടെ
ഗത്യന്തരമില്ലാതെ രാജധാനി ഹോട്ടലിൽ പുതുതായി നിർമിച്ച 3504 സ്ക്വയർ ഫീറ്റ് കെട്ടിടത്തിന് വാടക വർദ്ധിപ്പിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ഇതോടെ പ്രതിമാസം മൂന്നര ലക്ഷം രൂപയുടെ അധിക വരുമാനമാണ് നഗരസഭയ്ക്കുണ്ടായത്.
രാജധാനിയുടെ തൊട്ടടുത്ത മുറിയും അൻപതിലേറെ വർഷം പഴക്കമുള്ളതുമായ കെട്ടിടം നഗരസഭ തന്നെ സ്ക്വയർ ഫീറ്റിന് 110 രൂപയ്ക്ക് കൊടുത്തപ്പോഴാണ് ബാർ മുതലാളിക്ക് നഗരസഭയുടെ വഴിവിട്ട സഹായമുണ്ടായത്. ജിനോയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഷീജ. മക്കള്‍: അഡോണ്‍, അര്‍ഷോ.