
കോട്ടയം: ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനുളള ജില്ലാ കളക്ടറുടെ ഉത്തരവുമായി ഓഫീസുകള്‍ കയറിയിറങ്ങി ഒടുവില്‍ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടിയിരിക്കുകയാണ് കോട്ടയത്തെ ഒരു കുടുംബം.
ഈ കുടുംബത്തിന്‍റെ ദുരവസ്ഥ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും വർഷങ്ങള്‍ കഴിയുമ്പോഴും ഇവരുടെ പ്രശ്നത്തിന് പരിഹാരമായിട്ടില്ല. മണ്ണിടിച്ചില്‍ ഭീഷണിക്ക് പരിഹാരം കാണാൻ കളക്ടർ നല്‍കിയ ഉത്തരവ് നടപ്പിലാകാത്തതാണ്, കോട്ടയം ചിറക്കടവിലെ സാബുവിനെയും കുടുംബത്തിനെയും ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ പണമില്ലെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.
ഈ മഴക്കാലത്ത് കോട്ടയം ജില്ലയില്‍ ഏറ്റവുമാദ്യം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്ന കുടുംബമാണ് ചിറക്കടവിലെ സാബുവിന്റേത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പലകുറി ഈ കുടുംബത്തിന്‍റെ ദുരവസ്ഥ പുറത്തുവന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 ഒക്ടോബറിലുണ്ടായ പെരുമഴയിലാണ് സാബുവിൻ്റെ വീടിനും വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വർക് ഷോപ്പിനും മുകളിലേക്ക് തൊട്ടടുത്ത പുരയിടത്തില്‍ നിന്ന് മണ്ണും കല്ലും ഇടിഞ്ഞു വീണത്. ആദ്യം കണ്ടില്ലെന്നു നടിച്ച പഞ്ചായത്ത് പിന്നീട് മണ്ണ് നീക്കിയിരുന്നു. പിന്നെ നാലു തട്ടുകളായി സംരക്ഷണ ഭിത്തി കെട്ടി സാബുവിൻ്റെയും കുടുംബത്തിൻ്റെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കാട്ടി അന്നത്തെ കളക്ടർ പികെ ജയശ്രീ ഉത്തരവിട്ടു.
പക്ഷേ കളക്ടർ പറഞ്ഞപോലെ പണി നടത്താതെ മണ്ണുവിറ്റ കാശു കൊണ്ട് പേരിനൊരു സംരക്ഷണ ഭിത്തി കെട്ടി പഞ്ചായത്ത് തടിയൂരി. അതും കോടതി ഉത്തരവിനും നിരന്തര വാര്‍ത്തകള്‍ക്കും ശേഷം.



