മഴ: കോട്ടയം ജില്ലയിൽ മുന്നറിയിപ്പ് സ്വീകരിക്കാൻ വകുപ്പുകൾക്ക് കളക്ടറുടെ നിർദ്ദേശം; കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ മലയോര മേഖലകളിൽ പ്രത്യേകം മുന്നറിയിപ്പ്

Spread the love

കോട്ടയം: ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ പ്രത്യേക ജാഗ്രത പുലർത്താൻ വകുപ്പുകൾക്ക് നിർദ്ദേശം.

ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നിർദ്ദേശം.
മലയോര പ്രദേശത്തേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം.

കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ പൊലീസ്, അഗ്നിരക്ഷ സേന, കെ.എസ്.ഇ.ബി., ആരോഗ്യം – റവന്യൂ–തദ്ദേശസ്വയംഭരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് അടിയന്തര സാഹചര്യവും നേരിടാൻ വകുപ്പുകൾ സജ്ജമായിരിക്കാനും മൂന്നു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ തുറക്കാനും നിർദ്ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മൂന്നു ദിവസത്തേക്ക് മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കൺട്രോൾ റൂമുകൾ തുറക്കും.

കൺട്രോൾ റൂമുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ നോഡൽ ഓഫീസറെയും നിയോഗിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് സജ്ജമായിരിക്കാനും നിർദ്ദേശിച്ചു.

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച (ഒക്ടോബർ 17) കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, എ.ഡി.എം. ജി. നിർമൽ കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.