റെയിൽ മൈത്രിയുടെ “ലഹരിമുക്ത ഭാരതം” ക്യാമ്പയിന് കോട്ടയത്ത് തുടക്കം; ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സുരേഷ് കുമാർ ആർ ഉദ്ഘാടനം നിർവ്വഹിച്ചു; യാത്രയ്ക്കുള്ള ലഘുരേഖ “സഞ്ചാരി” പ്രകാശനം ചെയ്തു
സ്വന്തം ലേഖിക
കോട്ടയം: റെയിൽവേ പോലീസ് സ്റ്റേഷൻ റെയിൽ മൈത്രി സുരക്ഷാപദ്ധതിയ്‌ക്ക് ഇന്ന് തുടക്കം കുറിച്ചു.
ഫെബ്രുവരി 20 വരെ നീളുന്ന ബോധവൽക്കരണം പരിപാടികൾക്ക് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സുരേഷ് കുമാർ. ആർ ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ബാബു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫ് സ്വാഗതം ആശംസിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാക്കളിലെ ലഹരിയോടുള്ള ആസക്തിയും സമകാലിക കുറ്റകൃത്യങ്ങളിലെ പങ്കാളിത്തത്തിലും ആശങ്കപ്പെട്ട സിജെഎം സുരേഷ് കുമാർ അനുഭവത്തിന്റെ വെളിച്ചത്തിൽ ലഹരിയുടെ ദോഷവശങ്ങൾ തുറന്നുകാട്ടി. സുരക്ഷിത യാത്രയ്ക്കുള്ള ലഘുരേഖ “സഞ്ചാരി” പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം സ്റ്റേഷനിലെ ആർ.പി.എഫും പോലീസ് സേനയും ഒരേ മനസ്സോടെയും ഏറ്റവും സഹകരണത്തോടെയും പ്രവർത്തിക്കുന്നത് മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ട സ്റ്റേഷൻ മാസ്റ്റർ ബാബു തോമസ് ട്രെയിനിന് നേരെ കഴിഞ്ഞകാലങ്ങളിൽ ഉണ്ടായ കല്ലേറും അതുമൂലം ഉണ്ടായ നാശനഷ്ടങ്ങളെയും ഓർമ്മപ്പെടുത്തി. ട്രാക്കിൽ കല്ലുകൾ വെയ്ക്കുന്നതും ട്രെയിനിൽ നടക്കുന്ന മറ്റു അതിക്രമങ്ങളുടെ നിയമവശങ്ങളും വിവരിച്ച ആർ പി എഫ്. എസ് ഐ ബിബിൻ എ. ജെ. ബോധവൽക്കരണ പദ്ധതിയ്‌ക്ക് ആശംസകൾ നേർന്നു.
കോട്ടയം ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. മാത്യു ജേക്കബ് സന്നിഹിതരായിരുന്നു. യാത്രക്കാരെ പ്രതിനിധീകരിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസിനുവേണ്ടി അജാസ് വടക്കേടം “ലഹരിമുക്ത ഭാരതം” ക്യാമ്പയിനിന്റെ ഭാഗമായി.
പദ്ധതിയുടെ ഗുണഭോക്താക്കൾ യാത്രക്കാരാണെന്നും “ശുഭയാത്ര, സുരക്ഷിതയാത്ര’ പദ്ധതിയ്‌ക്ക് എല്ലാ പിന്തുണയും ആശംസകളും നേരുന്നതായും അറിയിച്ചു.
റെയിൽ മൈത്രി വരും ദിവസങ്ങളിൽ ട്രെയിനുകളിൽ ലഘുരേഖ വിതരണവും ബോധവൽക്കരണക്ലാസുകളും നടത്തുന്നതാണ്. സ്ത്രീസുരക്ഷയ്ക്കും യാത്ര പദ്ധതിയിടുന്നതുമുതൽ റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും പാലിക്കേണ്ടതും ശീലിക്കേണ്ടതുമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഘുരേഖയിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും ഓട്ടോ ടാക്സി, ചുമട്ടുതൊഴിലാളികൾക്കും ക്‌ളീനിംഗ് സ്റ്റാഫുകൾക്കുമായി എസ്.എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. 12 മണിമുതൽ ഒരു മണിക്കൂർ ഡോക്ടറുടെ സേവനവും ലഭ്യമാക്കിയിരുന്നു.